രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പാലക്കാടെത്തി; കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം

പാലക്കാട്: ഇടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലെത്തി. രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ മണ്ഡലത്തിലേക്ക് എത്തുന്നത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി വി സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തില്‍ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് വിവരം.

അതേസമയം, ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഉണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരി ആരോപിക്കുന്നു.

അറസ്റ്റും തുടര്‍ന്നുണ്ടായ നിയമപോരാട്ടവും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഹുല്‍ പാലക്കാട് സജീവമായിരുന്നില്ല. വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം. സുപ്രീം കോടതിയില്‍ നിയമപോരാട്ടവുമായി പരാതിക്കാരി ഹര്‍ജി നല്‍കിയ സാഹചര്യത്തിലും കൂടുതല്‍ പൊതുപരിപാടികളില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് രാഹുല്‍ എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights