‘പി വി അന്‍വറിന് വോട്ട് ചെയ്യാന്‍ 2000 രൂപ വാഗ്ദാനം’; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി മാറാട് സ്വദേശി സ്വാമിനാഥനാണ് പൊലീസില്‍ പരാതി നല്‍കിയത്.

എല്‍ഡിഎഫിന്റെ ബൂത്ത് എജന്റായി ഇരിക്കരുത് എന്ന് ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കടയില്‍ നില്‍ക്കുന്ന സമയത്താണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്നതെന്നും ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായെന്നും സ്വാമിനാഥന്‍ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, നിലമ്പൂരില്‍ നിന്ന് വന്ന ഒരാളും ചേര്‍ന്നാണ് തന്റെ പലചരക്ക് കടയിലെത്തിയതെന്നും സ്വാമിനാഥന്‍ പറഞ്ഞു. സ്വാമിനാഥന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. സ്വാമിനാഥനോട് തിരിച്ച് കോണ്‍ഗ്രസിലേക്ക് വരണമെന്നും എല്‍ഡിഎഫിന്റെ ബൂത്ത് എജന്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടാണ് 2000 രൂപ വാഗ്ദാനം ചെയ്തത്. എന്നാല്‍, സ്വാമിനാഥന്‍ അത് നിരസിച്ചപ്പോള്‍ കടയില്‍ ആ നോട്ട് വച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായ അന്‍വര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിനായി വലിയ തോതില്‍ പണമൊഴുക്കുന്നുവെന്നാണ് റിയാസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights