തിരുവന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമയെ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി ഷാജഹാനെയും കര്‍ണാടക സ്വദേശികളായ രണ്ട് പേരെയുമാണ് പിടികൂടിയിരിക്കുന്നത്. കുളമാംകുഴിയില്‍ പുതുതായി പണിയുന്ന റിസോര്‍ട്ട് ഉടമയായ ഗുണ്ടാ നേതാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ അറിയപ്പെടുന്നത് വ്യാജ പേരിലാണെന്നും വെള്ളനാട് സന്തോഷ് എന്നത് വ്യാജ പേരാണെന്നും യഥാര്‍ത്ഥ പേര് ആര്യനാട് ശ്യാം എന്നാണെന്നും പൊലീസ് അറിയിച്ചു.
ശ്യാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന നാലാമനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പണം ഇടപാടാണെന്നാണ് പ്രാഥമിക വിവരം. പ്രതികളുടെ കാറില്‍ നിന്ന് എയര്‍ പിസ്റ്റൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു ശ്യാമിനെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.









