ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ ക്രിമിനലുകളെ കണ്ടെത്താനെന്ന് അവകാശപ്പെട്ട് ഡല്‍ഹി പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനം പാളി എന്ന് റിപ്പോര്‍ട്ട്. ജന്തര്‍ മന്തറില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലുകളില്‍ അയിരുന്നെന്നാണ് വിവരം. ജന്തര്‍ മന്തര്‍ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയ 2,873 പ്രതിഷേധക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നത്ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. 205 പേര്‍ ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരെന്നും സുപ്രീംകോടതിയില്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 25 പേരാണ് ആ സമയം ജയിലില്‍ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കൊലപാതകം, വധശ്രമം, സ്ത്രീപീഡനം, പോക്‌സോ അടക്കം ഗുരുതര കേസുകളിലെ പ്രതികളാണ് ഇവര്‍. ആ സമയം അവര്‍ ജന്തര്‍ മന്തറില്‍ ഉണ്ടായിരുന്നു എന്ന പൊലീസ് അവകാശ വാദം തന്നെ ഗുരുതരമായാണ് വിലയിരുത്തുന്നത്. 25 പേരുടെയും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം മാത്രം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിരീക്ഷണം ആദ്യ സൂചന മാത്രമാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 17-ന് സമര്‍പ്പിച്ച പൊലീസ് സത്യവാങ്മൂലം അനുസരിച്ചാണ് പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ പൊ ലീസിന്റെ എഫ്ആര്‍എസ് വഴി കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നത്. ഇവരുടെ വിവരങ്ങള്‍ ഔദ്യോഗിക പൊലീസ് ഡാറ്റാബേസുകളിലെ നിലവിലുള്ള രേഖകളുമായി പൊരുത്തപ്പെടുന്നവയായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ഡല്‍ഹി പൊലീസിന്റെ ബയോമെട്രിക് ഡാറ്റാബേസായ ‘ക്രൈം കുണ്ഡലി’ വഴി 2,402 പേരെയും, ക്രിമിനല്‍ രേഖകള്‍ പരിശോധിച്ചതിലൂടെ 471 പേരെയും തിരിച്ചറിഞ്ഞതായി അതില്‍ ചൂണ്ടിക്കാട്ടിരുന്നു.
സമരത്തിന് എത്തി എന്ന് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലില്‍; ഡല്‍ഹി പൊലീസിന്റെ നിരീക്ഷണ സംവിധാനം പാളി









