ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

വയനാട്: അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെയാണ് വിധി പറയുക. 14 ദിവസത്തേക്കാണ് ആന്റോയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയുടെ സമയം കഴിഞ്ഞും വാദപ്രതിവാദങ്ങള്‍ നീണ്ടിരുന്നു. അതിന് ശേഷമാണ് നാളെ വിധി പറയുമെന്ന് കോടതി അറിയിച്ചത്. മദ്യക്കുപ്പികള്‍ റെയ്ഡ് ചെയ്ത് പിടിച്ച വീട് ആന്റോയുടെ പേരിലല്ലെന്നും മറ്റൊരു സ്ത്രീയുടെ പേരിലാണ് വീടെന്നും ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. (anto augustine in remand in excise case)

ഈ മാസം 30 വരെയാണ് ആന്റോയെ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വലിയ തോതില്‍ മദ്യം പിടികൂടിയതിനാല്‍ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അന്റോ അഗസ്റ്റിനെ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ എസ്‌ഐടി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്ത് വയനാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് എക്‌സൈസ് എസ്‌ഐടി രൂപീകരിച്ചു. കേസ് ഏറെ ഗൗരവമേറിയതെന്നും പിടിച്ചെടുത്തതില്‍ വ്യാജമദ്യവും ഉള്‍പ്പെടുന്നുവെന്നും എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ ഷിബു പറഞ്ഞു. നിയമപരമാണ് നടപടി സ്വീകരിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജുവും പ്രതികരിച്ചു.

85 ലിറ്റര്‍ വിദേശമദ്യം, 6.25 ലിറ്റര്‍ വിദേശനിര്‍മിത വൈന്‍, ഡിഫന്‍സ് കാന്റീനില്‍ നിന്നുള്ള മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ പന്ത്രണ്ട് ലിറ്റര്‍ പാനീയം എന്നിവയാണ് പിടികൂടിയതെന്ന് എഫ്‌ഐആറിലുലുണ്ട്. കേസില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് പ്രതി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights