തെലുങ്കു സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നെന്നും അല്ലു അർജുൻ കോടതിയെ അറിയിച്ചിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.