ഇനി ഫുള്‍ മാര്‍ക്കില്ല പരീക്ഷയും മാറും

തിരുവനന്തപുരം :
സ്കൂള്‍ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്‌കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച്‌ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരീക്ഷാ രീതി മാറും. ദേശീയ പ്രവേശന പരീക്ഷകളില്‍ കേരളത്തിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്ന സാഹചര്യമാണ് ഈ തിരുത്തലിന് പ്രേരണ. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാനശേഷികള്‍ സ്കൂള്‍ തലത്തില്‍ ആ‍ർജ്ജിക്കാത്തതും പരീക്ഷാരീതിയുടെ നിലവാരം ഉയരാത്തതുമാണ് പ്രശ്നമെന്ന വിലയിരുത്തലിലാണ് പൊളിച്ചെഴുത്ത്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാവുന്ന അടുത്ത അദ്ധ്യയനവർഷം മുതല്‍ പരീക്ഷാ രീതി മാറും. പരീക്ഷയെന്നാല്‍ കുട്ടിയുടെ ഓർമ്മശക്തി പരീക്ഷിക്കലല്ലെന്ന നിരീക്ഷണമാണ് മാറ്റത്തിന്റെ അടിസ്ഥാനം. കുട്ടിയുടെ വിശകലന ശേഷി, അപഗ്രഥനം എന്നിവയിലുള്ള കഴിവ് വികസിപ്പിക്കുന്ന തരത്തിലാവും ചോദ്യപേപ്പർ. ഓർത്തെടുത്തെടുത്ത് എഴുതുന്നതിനേക്കാള്‍ ചിന്തിച്ച്‌ എഴുതേണ്ടി വരും. പരിഷ്കരിച്ച ചോദ്യങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ SCERT-യുടെ സൈറ്രില്‍ അപ്‌ലോഡ് ചെയ്യും. പുതിയ ചോദ്യരീതി കുട്ടികളെ പരിചയപ്പെടുത്താനാണിത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ അദ്ധ്യാപകർക്ക് പരിശീലനം നല്‍കും.ഓണം, ക്രിസ്‌മസ്, വാർഷിക പരീക്ഷകളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠന പിന്തുണ നല്‍കി വീണ്ടും പരീക്ഷയെഴുതിക്കും. വാർഷിക പരീക്ഷയില്‍ പിന്നിലാകുന്ന കുട്ടികള്‍ക്കായി വേനലവധിക്ക് വീണ്ടും പരീക്ഷ നടത്തും. കുട്ടികള്‍ തോല്‍ക്കുന്ന അവസ്ഥ ഒഴിവാക്കും. അസൈൻമെന്റ്, സെമിനാറുകള്‍, പ്രോജക്‌ട് എന്നിവ ഉള്‍പ്പെടുന്ന നിരന്തര മൂല്യനിർണയത്തിന്, റിസള്‍ട്ട് വർദ്ധിപ്പിക്കുന്നതിനായി 90 ശതമാനം സ്കൂളുകളും മുഴുവൻ മാർക്കും നല്‍കുന്നുണ്ട്. ഇനി ഈ രീതിക്ക് മാറ്റം വരും. അർഹതയും നിലവാരവും നോക്കി മാത്രമേ മാർക്കിടാനാകൂ. നിരന്തരമൂല്യനിർണയം മോണിറ്റർ ചെയ്യാൻ സമിതിയെ നിയോഗിക്കും. സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാതലത്തില്‍ ഡിഡിമാർ, ബിആർസി തലത്തില്‍ എ.ഇ.ഒമാർ എന്നിവർ നേതൃത്വം വഹിക്കും. നിരന്തര മൂല്യനിർണയം കുറ്റമറ്റതാക്കാൻ അദ്ധ്യാപകർക്ക് പരിശീലനവും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights