രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന് വീണ്ടും തിരിച്ചടി

ബത്തേരി: ദേശീയ പാത 766ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. പാത പൂര്‍ണമായും അടച്ചിടാമെന്ന് കര്‍ണാടക സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബന്ദിപൂര്‍ കടുവ സങ്കേതം ഡയറക്ടറാണ് ഇക്കഴിഞ്ഞ 18ന് സത്യവാങ്മൂലം നല്‍കിയത്

നാഗര്‍ഹോള കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദല്‍ പാത എന്ന നിലയില്‍ 75കോടി ചെലവഴിച്ച് കര്‍ണാടക സര്‍ക്കാര്‍ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളില്‍ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന എന്‍. എച്ച് 766 പൂര്‍ണമായും അടിച്ചിടാമെന്നാണ് ഡയറക്ടര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

ദേശീയ പാത 766ല്‍ ചിക്ക ബര്‍ഗി വളളുവാടി ബദല്‍പാത, ഈ റൂട്ടില്‍ എലവേറ്റഡ് പാത, തുരങ്ക പാത എന്ന രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദല്‍ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ കര്‍ണാടകയുടെ ഈ സത്യവാങ്മൂലം ദേശീയ പാതയില്‍ നിലനില്‍ക്കുന്ന രാത്രി യാത്ര നിരോധനം നീങ്ങി കിട്ടുമെന്ന കേരളത്തിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും കേരള, കര്‍ണാടക സര്‍ക്കാറുകളോടും യോജിച്ച് തീരുമാനമെടുത്തു പറയാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടയില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതം ഡയറക്ടര്‍ നല്‍കിയ സത്യവാങ്മൂലം ഇരുട്ടടിയായിരിക്കുകയാണ്. 2009 ആഗസ്റ്റിലാണ് ദേശീയപാത 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ 19 കിലോമീറ്റര്‍ ദൂരത്തില്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് മണി വരെ രാത്രിയാത്ര നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights