തൃശൂര്‍: മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും അശോകപുഷ്പവും ഏഴുതരം ആയുര്‍വേദമരുന്നുകളും മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കിയ ആയുര്‍വേദ ഡോക്ടറുടെ എണ്ണ വൈറലാകുന്നു. രുദ്രകാന്തി എന്ന പേരില്‍ തയ്യാറാക്കിയ എണ്ണ ഡോ. കെ ലക്ഷ്മി ആദ്യം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമാണ് നല്‍കിയത്. ശരീരത്തിലെ പാടുകള്‍ മാറുകയും മുഖകാന്തിയുണ്ടാവുകയും ചെയ്തതോടെ ആവശ്യക്കാര്‍ കൂടി. ഓണ്‍ലൈനില്‍ കണ്ടറിഞ്ഞ് നടി ഷൈനി സാറയും അവരുടെ അഭിപ്രായം കേട്ട് നടി മാലാ പാര്‍വതിയും പരീക്ഷിച്ചു. അതിവേഗമുണ്ടായ ഫലസിദ്ധി മാലാ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെയാണ് എണ്ണ വൈറലായത്.നാലുമാസം മുന്‍പ് നൂറു മിഗ്രാമിന്റെ അഞ്ചു കുപ്പികളില്‍ നിന്ന് തുടങ്ങിയതായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ ആയിരത്തിലേറെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വീടിനോടു ചേര്‍ന്ന് ഏഴ് കിലോഗ്രാമില്‍ തുടങ്ങിയ ഉല്‍പ്പാദനം ഇപ്പോള്‍ അറുപത് കിലോഗ്രാമിലെത്തി. കുടുംബാംഗങ്ങളാണ് എണ്ണ തയ്യാറാക്കാന്‍ സഹായിക്കുന്നത്. ഓര്‍ഡറുകള്‍ കൂടുന്നതിന് അനുസരിച്ച് ഉല്‍പ്പാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. അശോകത്തിന്റെ പൂവിന് ഏറെ ഗുണങ്ങളുണ്ടെന്ന് പഠനകാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഡോ. ലക്ഷ്മി പറഞ്ഞു.
ഡോക്ടറാണെങ്കിലും സംരംഭകയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമമാണ് വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലക്ഷ്മിയെ പ്രേരിപ്പിച്ചത്. വഴിനീളെ പൂത്തുനില്‍ക്കുന്ന അശോകമരങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ആശയമാണ് ജീവിതം മാറ്റിമറിച്ചത്. ഇതിന് പുറമേ മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും നിരവധി എണ്ണകളുണ്ടെങ്കിലും പലതും ഫലം കാണുന്നില്ലെന്ന തിരിച്ചറിവും വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് അശോകത്തിന്റെ പൂക്കളില്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു.കോയമ്പത്തൂര്‍ എവിപി ആയുര്‍വേദ കോളജില്‍ നിന്ന് ബിഎഎംഎസ് പാസായ ഡോ. ലക്ഷ്മി, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സംഗമേശ്വര ആയുര്‍വേദ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. നീലയമരി ചേര്‍ത്തുള്ള ഹെയര്‍ ഓയിലും ട്രെന്‍ഡായിരുന്നു. കോണത്തുകുന്ന് സ്വദേശി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ റിട്ട. മാനേജര്‍ കാശിവിശ്വനാഥും ഷീലയുമാണ് മാതാപിതാക്കള്‍. പരേതനായ എംഎസ് മേനോന്റെ കൊച്ചുമകളുമാണ്. ഭര്‍ത്താവ് അര്‍ജുന്‍ കോയമ്പത്തൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്. ജ്യേഷ്ഠന്‍ വിഷ്ണുവും ഭാര്യ അമൃതയും സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. വളരെ ശാസ്ത്രീയമായാണ് ഹെയര്‍ ഓയിലും ഫേസ് ഓയിലും തയ്യാറാക്കുന്നതെന്നും ലക്ഷ്മി പറയുന്നു.









