വിരമിക്കാൻ മൂന്ന് മാസം കൂടി ബാക്കി; കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന് പിടിയിൽ

കൊല്ലത്ത് ഭൂമി തരം മാറ്റി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റനിനെ വിജിലൻസ് സംഘം പിടികൂടി.പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ്, തിരുവനന്തപുരം പേട്ട സ്വദേശി മുഹമ്മദ് ഖാനാണ് കൊല്ലം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. പിറവന്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.  പരാതിക്കാരന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്‍റ് ഭൂമി തരം മാറ്റി നൽകുന്നതിനാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഭൂമി തരം മാറ്റി നൽകുന്നതിന് പുനലൂർ ആർ.ഡി.ഒ.ഓഫീസിൽ നൽകിയിരുന്ന അപേക്ഷ ഫെയർ വാല്യൂ കണക്കാക്കുന്നതിനു വേണ്ടി പിറവന്തൂർ വില്ലേജ് ഓഫീസിലേക്കയച്ചിരുന്നു. നടപടി പൂർത്തിയാക്കി ഫയൽ വില്ലേജ് ഓഫീസിൽ നിന്ന് ആർ. ഡി.ഒ ഓഫീസിലേക്ക് തിരിച്ചയച്ചെങ്കിലും അപാകത കണ്ടെത്തിയതിത്തുടർന്ന് വീണ്ടും വില്ലേജ് ഓഫീസിലേക്ക് തിരിച്ചയച്ചു. പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസിൽ ഫയൽ അന്വേഷിച്ചപ്പോൾ കാണുന്നില്ലെന്നാണ് പറഞ്ഞത്. ഫയൽ ശരിയാക്കി നൽകാൻ പതിനായിരം രൂപ നൽകണമെന്ന് മുഹമ്മദ് ഖാൻ ആവശ്യപ്പെടുകയായിരുന്നു. ഫോൺ വഴിയും നേരിട്ടും പണം ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴിയോ നേരിട്ടോ പണം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്
വിജിലൻസിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെ വില്ലേജ് ഓഫീസിന് മുന്നിലെത്തിയ പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കൊല്ലം വിജിലൻസ് ഡി.വൈ.എസ്.പി.ബൈജു എസ്.എസ്, ഉദ്യോഗസ്ഥൻമാരായ ബിജു, ജസ്റ്റിൻ ജോൺ, ഇഗ്‌നേഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 22 വർഷത്തെ സർവീസുള്ള മുഹമ്മദ് ഖാൻ വിരമിക്കാൻ കേവലം മൂന്ന് നാല് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിജിലൻസ് പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights