റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ ഓട്ടോയും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. രാപ്പാൽ സ്വദേശി സൂരജ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ബസുമായി കൂട്ടിയിടിച്ചത്. ഒരു മണിക്കൂറോളം ബസിനടിയിൽ കുടുങ്ങിക്കിടന്ന സൂരജിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

സ്വകാര്യ ബസ് ജീവനക്കാരനായ സൂരജ് ജോലിക്ക് ശേഷം സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് കാട്ടുപൂച്ച കുറുകെ ചാടിയത്. പൂച്ചയെ രക്ഷിക്കാനായി വെട്ടിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിനടിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് സൂരജിനെ പുറത്തെടുത്തത്.ഒരു മണിക്കൂറോളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് സൂരജിനെ പുറത്തെടുത്തത്. ഈ സമയം അത്രയും ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പരിക്ക് പറ്റിയ കാട്ടുപൂച്ചയും ബസിനടിയിൽ ഉണ്ടായിരുന്നു.

രാപ്പാൽ നമ്പിയത്ത് സുധൻ്റേയും ഓമനയുടെയും മകനാണ് സൂരജ്. ബിന്ദുവാണ് ഭാര്യ. മക്കൾ ആരോമൽ, ആർച്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights