ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.

അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറയുന്നു.

‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? ‘എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് തരൂര്‍ പറഞ്ഞു. ‘ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തുന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ മതിയായ പരിഗണന തരൂരിന് ലഭിച്ചില്ലെന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights