വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം: കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ഷംനയ്‌ക്കെതിരെ കേസെടുത്തു. പ്രസവിച്ചത് പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കുഞ്ഞിന്റെ കഴുത്തില്‍ മുറിവ് കണ്ടെത്തിയതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഷംനയുടെ രണ്ടാമത്തെ പ്രസവമാണിത്. മൂത്ത കുട്ടിക്ക് രണ്ട് വയസ്സുണ്ട്. എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷംനയെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.രണ്ടാമത് ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും ഷംന മറച്ചു വെച്ചിരുന്നു. മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിള പുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷംന (23) പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇറച്ചിവെട്ടുകാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അല്‍ത്താഫ് ഈസ്റ്റര്‍ ദിനത്തിലെ കശാപ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഷംന കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടു. വയറുവേദനയാണെന്നാണ് ഷംന ഭര്‍ത്താവിനോട് പറഞ്ഞത്.

ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയുമായി എത്തി സഹോദരിയുടെ സഹായത്തോടെ ഷംനയെ വാഹനത്തിലിരുത്തി. ആശുപത്രിയില്‍ പോകാനായി തുണിയെടുക്കാനായി മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയില്‍ നവജാതശിശുവിനെ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരെ വിവരമറിയിച്ച് കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights