ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദനം

തൃശൂര്‍: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് മര്‍ദനമെന്ന് പരാതി. മാള അന്നമനട കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്. 33 കെവി സബ്സ്റ്റേഷനിലാണ് ആക്രമണം നടന്നത്. കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുളവടി ഉപയോഗിച്ചാണ് ഇവര്‍ നിധിനെ മര്‍ദിക്കുന്നത്.അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേരളത്തില്‍ പല ഇടങ്ങളില്‍ ഇന്നലെ ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയതില്‍ പ്രതിഷേധം നടന്നിരുന്നു. തൃശൂര്‍ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. എരുമപ്പെട്ടിയില്‍ പുലര്‍ച്ചെ 12.42 മുതല്‍ 1.07 വരെയായിരുന്നു പവര്‍ക്കട്ട്. മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിലും ഡിവൈഎഫ്‌ഐ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights