ന്യൂഡൽഹി: ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരിധിയിൽ പെടാതെ ബഹുദൂരം അകലെനിന്ന് കൃത്യമായി ലക്ഷ്യം തകർക്കാൻ ശേഷിയുള്ള അത്യാധുനിക ദീർഘദൂര ഗ്ലൈഡ് ബോംബ് ‘ഖഗാന്തക്-243’ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ദീർഘദൂര പ്രിസിഷൻ ഗൈഡഡ് ആയുധത്തിന്റെ വിക്ഷേപണ പരീക്ഷണം എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കിയതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ വ്യോമസേനയ്ക്കും തദ്ദേശീയ പ്രതിരോധ വ്യവസായത്തിനും അഭിമാനകരമായ നാഴികക്കല്ലാണിതെന്ന് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യോമസേന വ്യക്തമാക്കി.
എന്താണ് ‘ഖഗാന്തക്-243’?
ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന 300 കിലോഗ്രാം വിഭാഗത്തിൽപ്പെട്ട, കൃത്യതയാർന്ന സ്റ്റാൻഡ്-ഓഫ് ഗ്ലൈഡ് ബോംബാണ് ഖഗാന്തക്-243. വിമാനത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ ഗുരുത്വാകർഷണ ബലത്തിൽ മാത്രം മുന്നോട്ടുപോകുന്ന പരമ്പരാഗത ബോംബുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. എയറോഡൈനാമിക് ചിറകുകൾ ഉപയോഗിച്ച് വായുവിൽ തെന്നിനീങ്ങാനും , വഴിയിലെ ദിശകൾ ക്രമീകരിക്കാനും ഇതിന് സാധിക്കും.
ഏകദേശം 12,000 മീറ്റർ (40,000 അടി) ഉയരത്തിൽ നിന്ന് തൊടുത്തുവിട്ടാൽ 140 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം പറന്നെത്താൻ ഈ ബോംബിന് കഴിയും. ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റവും= ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഇതിന്റെ ഗൈഡൻസ് സിസ്റ്റം പ്രവർത്തിക്കുന്നത്. വ്യോമസേനയുടെ പ്രധാന കരുത്തായ സുഖോയ് പോർവിമാനങ്ങളിൽ ഇവ വിജയകരമായി ഘടിപ്പിക്കാനാകും.
എന്തുകൊണ്ട് സ്റ്റാൻഡ്-ഓഫ് റേഞ്ച് നിർണ്ണായകമാകുന്നു?
ആധുനിക വ്യോമയുദ്ധങ്ങളിൽ ഒരു യുദ്ധവിമാനം ശത്രുവിന്റെ അതിർത്തിയിലേക്ക് നേരിട്ട് പറന്നെത്തുന്നത് അപകടസാധ്യതകൾ വിളിച്ചുവരുത്തും. വിമാനവേധ മിസൈലുകളും ശക്തമായ റഡാറുകളും വിമാനങ്ങളെ ലക്ഷ്യമിടാൻ സാധ്യതയേറെയാണ്. എന്നാൽ ‘സ്റ്റാൻഡ്-ഓഫ്’ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ വിമാനങ്ങൾക്ക് ശത്രുവിന്റെ ആകാശപരിധിയിൽ പ്രവേശിക്കേണ്ടി വരുന്നില്ല.
ശത്രു റഡാറുകളുടെ പരിധിക്ക് പുറത്തുനിന്ന് സുരക്ഷിതമായി ബോംബ് വിക്ഷേപിച്ച ശേഷം യുദ്ധവിമാനത്തിന് മടങ്ങാം. തുടർന്ന് ബോംബ് സ്വന്തം ചിറകുകളുടെയും നാവിഗേഷൻ സംവിധാനത്തിന്റെയും സഹായത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി പ്രഹരം ഏൽപ്പിക്കും.
മിസൈലുകളിൽ നിന്നുള്ള വ്യത്യാസം
പ്രത്യക്ഷത്തിൽ ക്രൂയിസ് മിസൈലുകൾക്ക് സമാനമായ ലക്ഷ്യമാണ് നിർവ്വഹിക്കുന്നതെങ്കിലും ഇവ തമ്മിൽ സാങ്കേതികമായി വലിയ വ്യത്യാസമുണ്ട്. മിസൈലുകളിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രൊപ്പൽഷൻ നൽകുന്ന എഞ്ചിനുകൾ ഉണ്ടായിരിക്കും. എന്നാൽ ഗ്ലൈഡ് ബോംബുകൾക്ക് സ്വന്തമായി എൻജിനുകളോ ഇന്ധനമോ ഉണ്ടാകില്ല. വിമാനത്തിന്റെ പ്രവേഗവും വിക്ഷേപിക്കുന്ന ഉയരവും അന്തരീക്ഷത്തിലെ വായുവിന്റെ മർദ്ദവുമാണ് ഇവയെ ലക്ഷ്യത്തിലേക്ക് തെന്നിനീങ്ങാൻ സഹായിക്കുന്നത്. ഇത് മിസൈലുകളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഇന്ത്യൻ പ്രതിരോധ സ്വയംപര്യാപ്തതയുടെ നേട്ടം
ഇന്ത്യൻ സ്വകാര്യ പ്രതിരോധ നിർമ്മാണ കമ്പനിയായ ജെഎസ്ആർ ഡൈനാമിക്സ് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ഖഗാന്തക്-243 വികസിപ്പിച്ചത്. ബോംബിന്റെ ഘടനയും നിയന്ത്രണ സംവിധാനങ്ങളും ജെഎസ്ആർ ഡൈനാമിക്സ് വികസിപ്പിച്ചപ്പോൾ, അതിസങ്കീർണ്ണമായ ഇലക്ട്രോണിക്സ്, ടാർഗെറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയത് ബെൽ ആണ്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയുധ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, നിർണ്ണായക യുദ്ധഘട്ടങ്ങളിൽ ഉപരോധങ്ങളോ ഭൗമരാഷ്ട്രീയ പ്രതിസന്ധികളോ ബാധിക്കാത്ത വിധം സ്വന്തം നിലയിൽ ആയുധങ്ങൾ ഉൽപ്പാദിപ്പിക്കാനും ഇന്ത്യയ്ക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ പരീക്ഷണം. വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഖഗാന്തക്-243 പൂർണ്ണതോതിൽ സേനയുടെ ഭാഗമാക്കാനാണ് വ്യോമസേനയുടെ നീക്കം.









