പെട്രോള്‍ പമ്പുകളില്‍ യുപിഐ സ്വീകരിക്കില്ല.. പണം തന്നെ വേണം; എംഡിആറിനെ പെട്രോള്‍ പമ്പ് ഡീലേഴ്‌സ്

 

യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍.

ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 രൂപയോ അതില്‍ കൂടുതലോ ഉള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി പണമിടപാടുകളിലേക്ക് മാറുമെന്ന് പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

എംഡിാര്‍ നിരക്ക് തങ്ങളുടെ വളരെ കുറഞ്ഞ ലാഭവിഹിതത്തെ കൂടുതല്‍ ബാധിക്കുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. ഡല്‍ഹി എന്‍സിആര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മുംബൈ, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഡീലര്‍മാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ലിറ്ററിന് ഏകദേശം 2.40 മുതല്‍ 3.40 രൂപ വരെ മാത്രമുള്ള തങ്ങളുടെ നേരിയ ലാഭവിഹിതത്തിന്മേല്‍ ഏത് തരത്തിലുള്ള എംഡിആറും അധിക ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു.

എണ്ണ വിപണന കമ്പനികള്‍ വഴിയാണ് സര്‍ക്കാര്‍ ഈ ലാഭവിഹിതം നിശ്ചയിക്കുന്നത്. ‘ഇന്ധന റീട്ടെയിലര്‍മാര്‍ക്ക് ഇളവ് അനുവദിച്ചില്ലെങ്കില്‍, 2,000 രൂപയും അതില്‍ കൂടുതലുമുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് ഞങ്ങള്‍ നിര്‍ത്തും,’ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് വക്താവ് മോണ്ടി സെഹ്ഗല്‍ പറഞ്ഞു. 2026 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 1,03,023 പെട്രോള്‍ പമ്പുകളാണുള്ളത്.

ഇതില്‍ 90 ശതമാനത്തിലധികം പമ്പുകളും പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ബാക്കിയുള്ളവ നയാര, ജിയോ-ബിപി, ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്.

പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളെ സാധാരണ റീട്ടെയില്‍ ബിസിനസുകളുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്ര സര്‍ക്കാരിനും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്കും അഖില കര്‍ണാടക ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഇളവ് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.

എന്‍എച്ച്‌-66 കേരളത്തിലെത്തിയാല്‍ വിശ്രമിക്കാന്‍ സ്ഥലമില്ല; സര്‍ക്കാരിനോട് ദേശീയപാത അതോറിറ്റി

‘പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന വില നിശ്ചയിക്കുന്നത് ബന്ധപ്പെട്ട എണ്ണ വിപണന കമ്പനികളാണ്. നിശ്ചിത ഡീലര്‍ കമ്മീഷന്‍, മാര്‍ജിന്‍ ഘടന എന്നിവ പ്രകാരമാണ് പെട്രോളിയം ഡീലര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യേക ഡിജിറ്റല്‍ പേയ്മെന്റ് രീതി സ്വീകരിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചുവെന്ന കാരണത്താല്‍ മാത്രം പെട്രോളിന്റെയോ ഡീസലിന്റെയോ ചില്ലറ വില്‍പ്പന വില വര്‍ധിപ്പിക്കാന്‍ ഡീലര്‍ക്ക് സ്വാതന്ത്ര്യമില്ല,’ കത്തില്‍ പറയുന്നു.

രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ 1,573 കോടി രൂപയുടെ 23.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്. ഇതില്‍ ഏകദേശം 20 ശതമാനം ഇടപാടുകളും 2,000 രൂപയ്ക്ക് മുകളിലുള്ളവയാണ്. ഇത് ഒരു പെട്രോള്‍ പമ്പിന് പ്രതിദിനം 230-250 രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഡീലര്‍മാരുടെ മേലുള്ള സാമ്പത്തിക ഭാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് അവര്‍ക്ക് തിരിച്ചടിയാകും,’ എംപവറിംഗ് പെട്രോളിയം ഡീലേഴ്‌സ് ഫൗണ്ടേഷന്‍ അംഗവും ഉത്തര്‍പ്രദേശ് സ്വദേശിയുമായ ഡീലര്‍ ഹേമന്ത് സിരോഹി പറഞ്ഞു.

പെട്രോള്‍ പമ്പുകള്‍ക്ക് എംഡിആര്‍ ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഡീലര്‍മാര്‍ ആവശ്യപ്പെടുന്നത്. ഈ ബാധ്യത എണ്ണ വിപണന കമ്പനികള്‍ക്ക് കൈമാറുന്നതും പരിഹാരമല്ലെന്ന് അവര്‍ പറഞ്ഞു. കാരണം, എണ്ണ കമ്പനികള്‍ പലപ്പോഴും പേയ്മെന്റ് സേവന ദാതാക്കളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയും കുത്തകവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.

മുന്‍കാലങ്ങളിലും ഡീലര്‍മാര്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇടപാടുകളില്‍ നിന്നുള്ള പലിശ നേടുന്നതിനായി സ്വകാര്യ സേവന ദാതാക്കള്‍ പലപ്പോഴും വാരാന്ത്യങ്ങളില്‍ പേയ്മെന്റുകള്‍ തടഞ്ഞുവെക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ നയം പ്രകാരം യുപിഐ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയുടെ നിശ്ചിത ഇളവ് നിരക്ക് ബാധകമാണ്.

പുതിയ നീക്കം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ വ്യാപനത്തെ ഈ നീക്കം ബാധിച്ചേക്കാമെന്ന് വ്യവസായ വിദഗ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എംഡിആര്‍ എന്നത് വ്യാപാരികള്‍ വഹിക്കേണ്ട ചെലവാണെന്ന വ്യക്തമായ നിയമമുണ്ടെങ്കിലും, സംരക്ഷിത വിഭാഗത്തില്‍പ്പെടാത്ത വ്യാപാരികള്‍ ഈ ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് മാറ്റിയേക്കാമെന്ന ആശങ്ക ഉപഭോക്തൃ സര്‍വേകള്‍ ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights