ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; നിമയ ഭേദ​ഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനായുള്ള നിയമ ഭേദഗതി നടപ്പിലാക്കാൻ ദേശീയ രജിസ്ട്രാര്‍ ജനറല്‍. പാര്‍ലമെന്റ് പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രജിസ്ട്രാര്‍ ജനറല്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്‍ കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായി മാറിയത്. രാജ്യത്തെ ഓരോ ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്യുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ ജുഡീഷ്യല്‍ നടപടി കൂടുതല്‍ കടുപ്പിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. ജനനമോ മരണമോ നടന്ന ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവരുടെയോ അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് അനിവാര്യമാകും. അതേസമയം രണ്ടു വര്‍ഷത്തിനു ശേഷമാണ് രജിസ്‌ട്രേഷനെങ്കില്‍ നടപടികള്‍ കൂടുതല്‍ കഠിനമാകും.

നിലവിലെ നിയമപ്രകാരം ജനനമോ മരണമോ നടന്ന് 21 ദിവസത്തിനുള്ളിലാണെങ്കില്‍ ആശുപത്രികള്‍ വഴിയോ മറ്റോ ഫീസൊന്നും കൂടാതെ സൗജന്യമായി തന്നെ രജിസ്‌ട്രേഷന്‍ ചെയ്യാം. 21 ദിവസത്തിനും 30 ദിവസത്തിനും ഉള്ളിലാണെങ്കില്‍ പ്രാദേശിക രജിസ്ട്രാര്‍ക്കു കീഴില്‍ നിശ്ചിത ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്താം. എന്നാല്‍ 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണെങ്കില്‍ വൈകിയുള്ള രജിസ്‌ട്രേഷനായി കണക്കാക്കി ജില്ലാ രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതിയോടെയേ രജിസ്റ്റര്‍ ചെയ്യാനാവൂ. കൂടാതെ പിഴയും അടയ്‌ക്കേണ്ടി വരും. നേരത്തേയുള്ള നിയമപ്രകാരം ഒരു വര്‍ഷത്തിന് ശേഷമുള്ള ഏത് രജിസ്‌ട്രേഷനും ജില്ലാ മജിസ്‌ട്രേറ്റ്-സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ഉത്തരവ് മാത്രം മതിയായിരുന്നു.

പുതിയ നിയമപ്രകാരം ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടക്കൂടുകള്‍ തയാറാക്കിയിരിക്കുന്നത്. സ്‌കൂളുള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights