തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതി

Advertisements
Advertisements

തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പരാതി നല്‍കിയിരിക്കുകയാണ്. സൗന്ദര്യയുടേത് അപകട മരണമായിരുന്നില്ലെന്നും കൊലപാതകമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സൗന്ദര്യ മരിച്ച്‌ 21 വർഷമാവുമ്ബോഴാണ് പുതിയ ആരോപണങ്ങള്‍ ഉയർന്നിരിക്കുന്നത്. ചിട്ടിമല്ലു എന്നയാളാണ് മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കും പരാതി സമർപ്പിച്ചിരിക്കുന്നത്. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നതായി ന്യൂസ് 18 കന്നഡ റിപ്പോർട്ട് ചെയ്തു.

ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വില്‍ക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു. മോഹൻ ബാബുവില്‍നിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പരാതിയില്‍ പറയുന്നു.

മോഹൻ ബാബുവിന്റെ കുടുംബത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരാതിയില്‍ പ്രതിപാദിക്കുന്നുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന നിയമപ്രശ്നങ്ങളാണിതില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കർ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.ഈ നിയമപോരാട്ടം മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ആരോപണങ്ങളെക്കുറിച്ച്‌ മോഹൻ ബാബുവോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2004 ഏപ്രില്‍ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരിച്ചത്. ബെംഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്ബസിനുള്ളില്‍ തകർന്നുവീഴുകയായിരുന്നു. സംഭവത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാലുപേരാണ് മരിച്ചത്. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരാണ് മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights