കരുതല്‍ വേണം…രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ ടാപ്പ് തുറന്ന ശബ്ദമോ കേട്ടാല്‍ പുറത്തിറങ്ങരുത്; സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ്

സ്വര്‍ണ വില വര്‍ധിച്ചതോടെ ആഴ്ചയും രണ്ടും മൂന്നും ആഭരണ മോഷണക്കേസുകളാണ് പോലീസിനു മുന്നിലെത്തുന്നത്. വീട് കുത്തിത്തുറക്കുന്ന കൊള്ളസംഘം മുതല്‍ തമിഴ് നാടോടി സ്ത്രീകള്‍വരെ സജീവമാണ്. ബസ് യാത്രയിലും തനിയെ നടക്കുമ്പോഴും രാത്രി യാത്രയിലും ജാഗ്രത വേണമെന്ന് പോലീസ്. ആഭരണങ്ങല്‍ ധരിച്ചുള്ള യാത്രകളില്‍ ജാഗ്രത പാലിക്കുക. അവശ്യം ധരിക്കുന്നവ ഒഴികെ ആഭരണം ലോക്കറില്‍ വയ്ക്കുക. വീട്ടുവേലക്കാരിലും ജാഗ്രത വേണം. ആഭരണപ്പെട്ടിയുടെയും അലമാലരുടെയും താക്കോല്‍ അതിരഹസ്യമായി സൂക്ഷിക്കുക.

വീട്ടിലെത്തുന്ന അപരിചതര്‍ക്കു മുന്നില്‍ ആഭരണം ധരിച്ച് തനിയെ പോകാതിരിക്കുക. ഉത്സവം, തിരുനാള്‍, വിവാഹം വേളകളിലും ജാഗ്രത വേണം. കിടപ്പുരോഗികളെ ആഭരണങ്ങള്‍ ധരിപ്പിക്കാതിരിക്കുക. പരിചാരകരിലും ശ്രദ്ധവേണം. തനിയെ കഴിയുന്നവര്‍ അപരിചിതരെ വീട്ടില്‍ കയറ്റാതിരിക്കുക. സല്‍ക്കാരവും ഒഴിവാക്കുക. കുടിവെള്ളം, ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് വീടിനു പുറത്തുള്ള സംവിധാനം ഉപയോഗിക്കാന്‍ നിര്‍ദേശിക്കുക. അതല്ലെങ്കില്‍ ജനാലയിലൂടെ കുപ്പിവെള്ളം കൊടുക്കുക. വഴി ചോദിച്ചുവരുന്നവരോട് ജനാലയിലൂടെ മാത്രം സംസാരിക്കുക. അകന്ന ബന്ധം പറഞ്ഞു വീട്ടില്‍ വരുന്നവരെ സൂക്ഷിക്കുക. ഭിക്ഷാടകരെ സൂക്ഷിക്കുക, അവശ്യമെങ്കില്‍ പണം ജനാലയിലൂടെ കൊടുക്കുക. തനിച്ചുകഴിയുന്നവര്‍ ഭിക്ഷക്കാര്‍ക്ക് ഭക്ഷണം വസ്ത്രം എന്നിവ കൊടുക്കാതിരിക്കുക.

പ്രഭാത, സായാഹ്ന നടത്തത്തിനും ആരാധനാലയങ്ങളിലും സ്വര്‍ണമാല ധരിച്ച് തനിയെ പോകാതിരിക്കുക. സാധിക്കുന്നവര്‍ വീടിനു മുന്നിലും വശങ്ങളിലും പിന്നിലും സിസിടിവി കാമറ വയ്ക്കുക. ബാങ്കുകളിലും ചിട്ടിസ്ഥാപനങ്ങളിലും സൂക്ഷിച്ച സ്വര്‍ണവുമായി പോകുമ്പോഴും വരുമ്പോഴും ബാഗില്‍ കരുതല്‍ വേണം. പറ്റുമെങ്കില്‍ വിശ്വസ്തരെ അരുകില്‍ ഇരുത്തുക. ബസ് യാത്ര ഒഴിവാക്കുക.

രാത്രി ജനാല, കതക്, വെന്റിലേഷന്‍ എന്നിവ അടച്ചു ഭദ്രമാക്കുക. വേനല്‍ക്കാലത്തുപോലും രണ്ടാം നില ജനാലകള്‍ തുറന്നിടരുത്. പുതിയ വീടുകളില്‍ വയറിംഗ് നടത്തുമ്പോള്‍ ഒറ്റ സ്വിച്ചില്‍ പുറത്തെ ലൈറ്റുകള്‍ ഒരുമിച്ചു തെളിയുന്ന സംവിധാനവും ഏര്‍പ്പെടുത്തുക.

രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ ടാപ്പുകള്‍ തുറന്ന ശബ്ദമോ വാതില്‍ മുട്ടലോ ഉണ്ടായാല്‍ ജാഗ്രത പാലിക്കുക. തനിച്ചു കഴിയുന്നവര്‍ പുറത്തിറങ്ങരുത്. ബന്ധുക്കളെ അറിയിക്കുക. ലൈറ്റുകള്‍ തെളിച്ച് പുറത്താരെന്ന് നിരീക്ഷിക്കുക. ലൈറ്റുകള്‍ തെളിയുന്നില്ലെങ്കില്‍ മോഷ്ടാക്കളുടെ സാന്നിധ്യം ഏറെക്കുറെ ഉറപ്പാണ്.

വാതിലോ കമ്പികളോ തകര്‍ക്കുന്നതായി കണ്ടാല്‍ ഉടന്‍ വീട്ടിലുള്ളവരെയും അയല്‍വസികളെയും അറിയിക്കുക. മൊബൈലില്‍ വിളിക്കാനുള്ള ചാര്‍ജും ബാറ്ററി ചാര്‍ജും ഉറപ്പാക്കുക. കിടക്കയോടു ചേര്‍ന്ന് ടോര്‍ച്ചും എമര്‍ജന്‍സി ലാംപ് കരുതുക.

അവശ്യസാഹചര്യത്തില്‍ പോലീസ് സഹായം തേടുക. പോലീസ് നമ്പര്‍ 100. കൂടാതെ സ്വന്തം പോലീസ് സ്റ്റേഷന്റെയും അയല്‍ സ്റ്റേഷനുകളുടെയും നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുക. ഒപ്പം അയല്‍വാസികളുടെയും അടുത്തുള്ള ബന്ധുക്കളുടെയും നമ്പറുകളും. മോഷ്ടാക്കളുടെ സാന്നിധ്യം തോന്നിയാല്‍ പൂട്ടിയ മുറികളില്‍ കിടക്കുന്നവര്‍ ലൈറ്റുകള്‍ ഓണാക്കി മറ്റ് മുറികളിലുള്ളവരെ വിളിച്ചുണര്‍ത്തിയശേഷം വാതില്‍ തുറക്കുക. ഈ സാഹചര്യത്തിലും വീടിന്റെ പുറം വാതിലുകള്‍ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights