അശാസ്ത്രീയമായി എപ്പിസോട്ടമി; മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞു; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം

തിരുവനന്തപുരത്ത് വീണ്ടും ചികിത്സാ പിഴവ് ആരോപണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവം നടന്ന ഹസ്‌നാ ഫാത്തിമക്കാണ് ദുരനുഭവം. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാല്‍ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞു. മൂത്രനാളിയിലൂടെ മലമൂത്ര വിസര്‍ജനം നടക്കുന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹസ്ന പറഞ്ഞു. ചികിത്സാ പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.പൂര്‍ണ ഗര്‍ഭിണിയായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമ 2025 ജൂണ്‍ 18നാണ്് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ അഡ്മിറ്റായി. 19ന് പ്രസവം നടന്നു. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടര്‍ന്ന് മലമൂത്ര വിസര്‍ജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്‌നയുടെ പരാതി. ഗൈനകോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പടെ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചപ്പോഴാണ് ശസ്ത്രക്രിയ കുടലിനെ ബാധിച്ചെന്ന് കണ്ടെത്തിയതായി ഹസ്ന പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ചികിത്സാ പിഴവ് കണ്ടെത്താനായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമി പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights