കണ്ണൂരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് വളര്‍ത്തിയ 36 പ്രാവുകളുടെ കഴുത്തറുത്ത് കൊന്നു; കൂട് തകര്‍ത്തു

കണ്ണൂര്‍: അഴീക്കോട്ട് വീടിനുപിറകില്‍ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകര്‍ത്ത് 36 പ്രാവുകളെ കൊന്ന നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്നിലെ കെ സുനിലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. സുനിലിന്റെ മകന്‍ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്‍, അനുവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് പ്രാവുകളെ വളര്‍ത്തുന്നത്. ഫാന്‍സി പ്രാവുകള്‍, മത്സര പ്രാവുകള്‍ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതില്‍ 36 എണ്ണത്തെയാണ് കൊന്നുതള്ളിയത്. എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലില്‍ വലിച്ചെറിയുകയായിരുന്നു. സുനിലിന്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും തൊട്ടടുത്ത വയലിലുമായി കണ്ടത്. ഉടന്‍ മകനെ വിളിച്ചറിയിക്കുകയായിരുന്നു.എട്ട് വര്‍ഷം മുമ്പാണ് പ്രാവുകളെ വളര്‍ത്താന്‍ തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും നാട്ടില്‍ പ്രാവുകളെ മത്സരിപ്പിക്കുകയും ചെയ്യുന്നതാണ് സുഹൃത്തുക്കളുടെ പ്രധാന വിനോദം. ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്‍പ്പനയെ സംബന്ധിച്ച് വാക്ക്തര്‍ക്കം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രാവുകളെ കൊന്നതെന്ന് സംശയിക്കുന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights