മരണശേഷവും നിതിന് അധിക്ഷേപം: ‘മരിച്ചത് സഹതാപം കിട്ടാനാണെന്ന് പറഞ്ഞു’, ഡോ. എം കെ റാമിനെതിരെ നിതിന്റെ സഹപാഠി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സഹപാഠിയായ ആര്‍ച്ച് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ വെളിപ്പെടുത്തി. സ്ലം ഡോഗ് എന്നാണ് നിതിനെ ഇയാള്‍ വിളിച്ചിരുന്നത് എന്നും ആര്‍ച്ച പറഞ്ഞു.

‘ഞങ്ങള്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ ഡോ. എം കെ റാം എന്നയാളെ സൂക്ഷിക്കണമെന്ന് സീനിയേഴ്‌സ് പറയുമായിരുന്നു. ഇയാളുടെ ക്ലാസിനായി ഞങ്ങള്‍ അല്‍പം പേടിയോടെയാണ് കാത്തിരുന്നത്. ആദ്യമായി വന്ന ദിവസം ഗീത, ബൈബിള്‍, ഖുറാന്‍ എന്നതിനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഖുറാനെയും മുസ്‌ലിം കുട്ടികളെയും അധിക്ഷേപിച്ച് സംസാരിച്ചിട്ട് അയാള്‍ പോയി. അന്ന് എന്താണ് നടന്നത് എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഇയാള്‍ ഇങ്ങനെയാണെന്ന് വ്യക്തമായി. ഞാനൊരാളെ കൊന്നിട്ടുണ്ട് എന്ന് ഒരിക്കല്‍ ഈ സാര്‍ പറഞ്ഞപ്പോള്‍ തള്ളാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമെന്ന് ഞങ്ങള്‍ക്ക് തോന്നാല്‍ തുടങ്ങി. കാരണം ആ രീതിയില്‍ ഒരു സൈക്കോ ആയിരുന്നു അയാളെന്നും സഹപാഠി റിപ്പോർട്ടറിനോട് പറഞ്ഞു.

പരീക്ഷ എഴുതാന്‍ 80 ശതമാനം അറ്റന്‍ഡന്‍സ് വേണം. പലപ്പോഴും ക്ലാസില്‍ വന്നാലും ഇയാള്‍ അറ്റന്‍ഡന്‍സ് തരില്ല. എല്ലാ വിദ്യാര്‍ത്ഥികളെയും ഈ സാര്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു കുട്ടിയെ കൊന്നയാളെ അധ്യാപകനായി ഒരിക്കലും കാണാന്‍ തോന്നില്ല. ഇയാള്‍ക്കെതിരെ നേരത്തെ പരാതി കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. ഇയാള്‍ തന്നെയാണല്ലോ അടുത്ത വര്‍ഷങ്ങളിലും ഉണ്ടാവുക എന്ന് കരുതി പേടിച്ച് മിണ്ടാതിരുന്നതാണ്. സീനിയേഴ്‌സ് പരാതി കൊടുത്തിരുന്നു എന്ന് ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടായില്ലല്ലോ. അയാള്‍ക്ക് വലിയ പിടിപാട് ഉള്ളതുകൊണ്ടാകാം അത്.നിതിനെ സ്ലം ഡോഗ് എന്നാണ് സാര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാള്‍ സംസാരിച്ചത്. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവന്‍ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. ഞാനാണെങ്കില്‍ കരഞ്ഞ് പോയേനെ. പക്ഷെ അവന്‍ ബോള്‍ഡായിരുന്നു. നന്നായി പഠിക്കുന്നയാളായിരുന്നു.

കോളേജിലേക്ക് തിരിച്ചുവരാന്‍ തോന്നുന്നില്ലെന്നും ഡ്രോപ് ഔട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണെന്നും നിതിന്‍ വീട്ടിലായിരുന്ന സമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും കഷ്ടപ്പെട്ട് പഠിച്ചു നേടിയ സീറ്റ് വിട്ടുകളയരുത് എന്നും ഞാന്‍ പറയുമായിരുന്നു.നിതിന്‍ അന്ന് കെട്ടിടത്തില്‍ നിന്നും വീണു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും വലിയ പരിഭ്രാന്തിയിലായി. O- ഗ്രൂപ്പിലുള്ള രക്തത്തിനായി ഓടുകയായിരുന്നു. അപ്പോള്‍ ഇയാള്‍ വന്ന് പറഞ്ഞത് ‘അവനൊരു വിഡ്ഢിയാണ്. സഹതാപം കിട്ടാനായി ചെയ്തതായിരിക്കും’ എന്നാണ്. അത് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. എന്ത് പറയണം ചെയ്യണം എന്നറിയാതെ ഞങ്ങള്‍ തരിച്ചുനിന്നുപോയി’ ആര്‍ച്ച പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights