ന്യൂഡൽഹി: വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് നൽകുന്ന പരാതികളിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
വിവാഹവാഗ്ദാനം നൽകി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച് ഒരു യുവതി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. ഇരുവരും വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് പുരുഷൻ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.
ഇവർ ഒരുമിച്ച് ജീവിച്ചവരാണ്. വിവാഹമില്ലാതെ തന്നെ ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടായി. വർഷങ്ങൾ നീണ്ട ഉഭയസമ്മതപ്രകാരമുള്ള ആ ബന്ധത്തിന് ശേഷം ഇപ്പോൾ പീഡനാരോപണം ഉന്നയിക്കുന്നതിൻ്റെ അർത്ഥമെന്താണ്? ‘- എന്ന് കോടതി ചോദിച്ചു. വിവാഹമെന്ന നിയമപരമായ ചട്ടക്കൂടിന് പുറത്ത് ഒന്നിച്ചുജീവിക്കാൻ മുതിർന്നവർ സ്വയം തീരുമാനമെടുക്കുമ്പോൾ, അതിലുണ്ടാകാവുന്ന അപകടസാധ്യതകൾ കൂടി അവർ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബന്ധത്തിൽ നിന്ന് ഒരാൾ പുറത്തു കടക്കുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി








