കണ്ണുനിറഞ്ഞ് വിതുമ്പി വി ഡി സതീശന്‍, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സുലേഖ; കാർത്തികേയന്റെ വീട്ടില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്‍ കണ്ണു നിറഞ്ഞ് വിതുമ്പി. സുലേഖ ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

‘ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും’ വിഡി സതീശന്‍ ചോദിച്ചു.ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരുടെ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. അവന്‍ കേരളത്തിന്റെ ഭാവിയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights