തൊടുപുഴ: കുരുമുളകിനും ഏലത്തിനും വളമിടേണ്ട നിർണ്ണായക സമയത്തുണ്ടായ വിലക്കയറ്റവും വളക്ഷാമവും കർഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് കാർഷിക മേഖലയെ ഞെട്ടിച്ചുകൊണ്ട് രാസവളങ്ങൾക്ക് വിപണിയിൽ വൻ തോതിലാണ് വില വർധിച്ചിരിക്കുന്നത്. പ്രധാന സബ്‌സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കും വില കുതിച്ചുയർന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ.കാലവർഷത്തിന് മുന്നോടിയായി റബറിനും കുരുമുളകിനും കുമിൾനാശിനിയായി തുരിശ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ വില ഇരട്ടിയായി ഉയർന്നു. മൂന്ന് മാസം മുൻപ് കിലോയ്ക്ക് മുന്നൂറ് രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോൾ വില 600 രൂപയാണ്. വിവിധയിനം സ്പ്രേ വളങ്ങൾക്കും കീടനാശിനികൾക്കും വില ദിവസേന കൂടുകയാണ്.പ്രതിസന്ധി കർഷകരിൽ മാത്രമല്ല, കർഷകർ നേരിട്ട് ആശ്രയിക്കുന്ന അംഗീകൃത വളം ഡിപ്പോകളെയും ബാധിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ, അടുത്ത മൂന്ന് മാസത്തിനകം രാജ്യം കടുത്ത വളം ക്ഷാമത്തിലേക്ക് പോകുമെന്നാണ് സൂചന.വളത്തിനും കീടനാശിനികൾക്കും വില വർധിക്കുമ്പോഴും കർഷകൻ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വേണ്ട വില ലഭിക്കുന്നില്ല എന്നും ആക്ഷേപം ശക്തമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ വരും നാളുകളിൽ കേരളത്തിലെ നാണ്യ വിള മേഖല പൂർണ്ണമായും തകർന്നടിയും എന്നാണ് റിപ്പോർട്ടുകൾ.
രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ









