ഇനി പഠനകാലം; കുട്ടിക്കൂട്ടം നാളെ സ്കൂളിലേക്ക്

തിരുവനന്തപുരം: രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളിൽ സൈബർ സുരക്ഷ പ്രതിജ്ഞയുമെടുക്കും.

ഇക്കുറി 44 ലക്ഷത്തോളം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും.അതേസമയം, സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം.സ്കൂൾ സമയത്ത് ഗതാഗത കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യം. സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്, പെർമിറ്റ് നിർബന്ധം. വാഹനങ്ങളിൽ സഹായികൾ ഉണ്ടായിരിക്കണം. സ്കൂൾ ബസുകൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മാത്രം പാർക്ക് ചെയ്യണം. വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ക്യൂ സംവിധാനം ഏർപ്പെടുത്തണം. സ്കൂൾ സോണുകളിൽ വേഗത കുറച്ചു മാത്രം വാഹനങ്ങൾ ഓടിക്കണം. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപം എത്തിക്കാവൂവെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights