ചെന്നൈ: താന്‍ മുഖ്യമന്ത്രിയല്ല മുഖ്യ സേവകനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ് ജനതയും വിജയ്‌യും വേറെ വേറെ അല്ലെന്നും താൻ മാത്രമാണ് തമിഴ് ജനതയുടെ യഥാര്‍ത്ഥ പ്രതിനിധിയെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല്‍ അത് ചോദ്യം ചെയ്യാന്‍ താനുണ്ടാകുമെന്നും താനും ജനങ്ങളും തമ്മിലുളള ഈ പൂര്‍വ്വജന്മ ബന്ധത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്നും വിജയ് പറഞ്ഞു. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും താന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പരിഹസിക്കുന്നവര്‍ ആ പണി തുടരട്ടെ എന്നും ആ ഊര്‍ജ്ജത്തില്‍ താന്‍ ജനങ്ങള്‍ക്ക് വേണ്ടത് ചെയ്തുകൊണ്ടേയിരിക്കുമെന്നും വിജയ് പറഞ്ഞു. ട്രിച്ചിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.’ഭരണത്തിലെത്തിയിട്ട് ആഴ്ച്ചകള്‍ പോലുമായിട്ടില്ല. ആറുമാസം ഒന്നും പറയില്ല എന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും അടങ്ങിയിരിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് അര മണിക്കൂര്‍ പോലും കാത്തിരിക്കാന്‍ അവര്‍ക്കായില്ല. കല്യാണ വീട്ടില്‍ പോലും പോയി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും വര്‍ഷം നിങ്ങളെ മാറിമാറി പറ്റിച്ചുകൊണ്ടിരുന്ന ആ രണ്ടുപേരെയും വേണ്ടാ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി നിങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ വന്ന നിങ്ങളുടെ വിജയ്‌യെ, നിങ്ങളുടെ സഹോദരനെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. ഞാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മുഖ്യസേവനകനാണ്. മുഴുവന്‍ തമിഴ് ജനതയ്ക്കും നന്ദി’, വിജയ് പറഞ്ഞു.തന്നെ കളിയാക്കുന്നവരോട് അതൊന്നും അവസാനിപ്പിക്കരുതെന്നാണ് പറയാനുളളതെന്നും അതാണ് തനിക്ക് മുന്നോട്ടുപോകാനുളള ഊര്‍ജ്ജമെന്നും വിജയ് പറഞ്ഞു. ‘നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കൂ. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടത് ചെയ്തുകൊണ്ടേയിരിക്കും. ഞാന്‍ സ്യൂട്ട് ധരിച്ചതിനെപ്പറ്റി വരെ വിമര്‍ശനമാണ്. ഞാന്‍ സ്യൂട്ട് ധരിക്കാന്‍ പാടില്ല എന്നുണ്ടോ? ഞാന്‍ കളര്‍ഫുള്‍ ആയ വസ്ത്രമല്ല ധരിച്ചത്. എല്ലാവരുടെയും മനസുപോലെ രണ്ടേ രണ്ട് നിറം. ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ഇതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല’, വിജയ് വ്യക്തമാക്കി.മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രമാണെന്നും അതിനിടയില്‍ വേറെ ആര്‍ക്കും ഒരു ജോലിയുമില്ലെന്നും വിജയ് പറഞ്ഞു. ‘ഈ മത്സരം രണ്ടേ രണ്ടുപേര്‍ തമ്മില്‍ മാത്രമാണ്. ടിവികെയും ഡിഎംകെയും തമ്മില്‍ മാത്രം. ഇതിനിടയില്‍ വേറെ ആര്‍ക്കും ഒരു ജോലിയുമില്ല. തെരഞ്ഞെടുപ്പിന് മുന്‍പും അവര്‍ക്ക് പണിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒട്ടുമില്ല. ഡിഎംകെ നമ്മളെ എതിര്‍ക്കുമ്പോഴെല്ലാം അത് നമുക്ക് നന്മയായാണ് ഭവിക്കുന്നത്. റീല്‍സിടുന്നവരെല്ലാം ഇപ്പോള്‍ ന്യൂസ് കാണുകയാണെന്നാണ് അവര്‍ പറയുന്നത്. അതില്‍ അഭിമാനമാണ്. നമ്മുടെ യുവാക്കളും സ്ത്രീകളും രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ താല്‍പ്പര്യപ്പെടുന്നു. നിങ്ങള്‍ ജനങ്ങളെപ്പറ്റി മോശമായി പറഞ്ഞാല്‍ ഈ വിജയ് വന്ന് അത് ചോദ്യംചെയ്യും. വിജയ്‌യും തമിഴ് മക്കളും വേറെയല്ല. വിജയ് മാത്രമാണ് തമിഴ് ജനതയുടെ യഥാര്‍ത്ഥ പ്രതിനിധി. ഇന്നും നാളെയും എന്നും അതാണ് യാഥാര്‍ത്ഥ്യം. ഞാനും ജനങ്ങളും തമ്മിലുളള ഈ പൂര്‍വജന്മ ബന്ധത്തെ ആരാലും ഇല്ലാതാക്കാനാവില്ല. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ വേണ്ട എല്ലാം ചെയ്യും’: വിജയ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മുഖ്യമന്ത്രിയല്ല മുഖ്യ സേവകന്‍; ഞാന്‍ മാത്രമാണ് തമിഴ് ജനതയുടെ യഥാര്‍ത്ഥ പ്രതിനിധി’: വിജയ്









