നെടുമങ്ങാട് കൊലപാതകം: അഷ്‌കറും അഖിലയും കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്‌കറിന്റെ അമ്മയും സഹോദരിയും

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിനെ മാതാവ് അഖിലയും മര്‍ദ്ദിച്ചിരുന്നുവെന്ന് ഒന്നാം പ്രതി അഷ്‌കറിന്റെ അമ്മ. പെരുന്നാള്‍ തലേന്ന് തമിഴ്‌നാട്ടില്‍ പരിപാടിയുണ്ടെന്ന് പറഞ്ഞാണ് അഖില വീട്ടില്‍ നിന്നിറങ്ങിയതെന്നും കുഞ്ഞിന് പനിയുള്ളതിനാല്‍ ആശുപത്രിയില്‍ കാണിച്ച് കുഞ്ഞിനെയും കൂടി കൊണ്ടുപോകാന്‍ അഖിലയോട് പറഞ്ഞിരുന്നുവെന്നും അഷ്‌കറിന്റെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.’ആശുപത്രി ചെലവിനായി അഷ്‌കറിന്റെ സഹോദരി 500 രൂപ നല്‍കി. കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്ക് പോകുന്നതാണ് കണ്ടത്. രാത്രി അഷ്‌കര്‍ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് കൈയിലുണ്ടായിരുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് അഖിലയെ വിളിച്ച് പറഞ്ഞിരുന്നു’, അമ്മ പറഞ്ഞു.

അഷ്‌കര്‍ കുഞ്ഞിനെ അടിക്കാറുണ്ടെന്ന് അറിയാമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ‘ആഹാരം കഴിക്കാത്തതിനാണ് കൂടുതലും അഷ്‌കര്‍ കുഞ്ഞിനെ അടിച്ചിരുന്നത്. കുഞ്ഞിനെ പലതവണ പിതാവിന്റെ കുടുംബത്തിന് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. അഖിലയ്ക്കും അഷ്‌കറിനും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു’, അമ്മ പറഞ്ഞു.അഷ്‌കര്‍ ചെയ്തത് തെറ്റാണെന്ന് അഷ്‌കറിന്റെ അമ്മ പറഞ്ഞു. അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിനയെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആമിന തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. അഷ്‌കറിന്റെ ആദ്യ ഭാര്യക്ക് ബ്രെയിന്‍ ട്യൂമര്‍ ആണ്. ക്യാന്‍സര്‍ പേഷ്യന്റ് ആണെന്നും സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ച് പത്രത്തില്‍ വരെ പരസ്യം നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.കുഞ്ഞിനെ അടിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അഷ്‌കറിന്റെ സഹോദരിയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കുഞ്ഞിനെ അഷ്‌കര്‍ നുള്ളുന്നതും കമ്പുകൊണ്ട് അടിക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യരുതെന്ന് താന്‍ പലവട്ടം വിലക്കിയതാണ്. നോക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുഞ്ഞിനെ അഖിലയുടെ വീട്ടുകാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സഹോദരി പറഞ്ഞു.
‘കുഞ്ഞിനെ ഏറ്റെടുക്കാന്‍ പിതാവിന്റെ കുടുംബം സമ്മതിച്ചതാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ അമ്മ അഖില തയ്യാറായില്ല. അന്ന് കുഞ്ഞിനെ കൈമാറിയിരുന്നെങ്കില്‍ ആ പിഞ്ചുകുഞ്ഞ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്നുവെന്നാണ് അഷ്‌കര്‍ എന്നോടും പൊലീസിനോടും പറഞ്ഞത്. കുട്ടിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് ആദ്യം മറിയം ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചത്. സ്വന്തം സഹോദരന്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചു എന്ന് കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല’, സഹോദരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights