ഗുവാഹത്തി: ലാല്‍ഗഡില്‍ നിന്നും ദിബ്രുഗഢിലേക്ക് പോവുന്ന അവഥ് അസാം എക്‌സ്പ്രസ്സിൽ യാത്രക്കാരിയായ യുവതി പ്രസവിച്ചു. കഴിഞ്ഞ ജൂണ്‍ 14 നായിരിന്നു സംഭവം. രംഗിയാ റെയില്‍വേ സ്‌റ്റേഷനോടടുക്കുമ്പോഴാണ് ഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് റെയില്‍വേ അധികൃതര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ രംഗിയ റെയില്‍വേ സ്റ്റേഷനില്‍ സജ്ജീകരിച്ചു. എന്നാല്‍ സ്‌റ്റേഷനില്‍ എത്തുന്നതിന് മുന്‍പുതന്നെ യുവതിക്ക് വേദന മൂര്‍ച്ഛിക്കുകയും ട്രെയിനില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സഹയാത്രക്കാരിയായ ജോര്‍ഹട്ട് ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സായ കൃഷ്ണാമ ഗോള്‍ഡ്‌സ്മിത്ത് ബെസ്ബര്‍വ സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുത്തു. റെയില്‍വേ ജീവനക്കാരും സഹായത്തിനുണ്ടായിരുന്നു.ട്രെയിന്‍ രംഗിയ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെയും മാതാവിനെയും മെഡിക്കല്‍ സംഘം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സമയോചിതമായ ഇടപെടലിന് കൃഷ്ണാമയെ NFR അഭിനന്ദിച്ചു.
അസമില്‍ ഓടുന്ന ട്രെയിനില്‍ പ്രസവിച്ച് യുവതി: ശുശ്രൂഷിച്ചത് യാത്രക്കാരിയായ നഴ്‌സ്, സഹായവുമായി റെയില്‍വേ അധികൃതർ









