കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല’; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീര്‍

വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ.

നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വേക്ക് ആണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ പി ഡബ്ല്യു ഡിയെ കൂടുതല്‍ കുറ്റം പറയരുത്, പി ഡബ്ല്യു ഡി ഇതിൻ്റെ ഭാഗമല്ല. എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും വയനാടിൻ്റെ അവസ്ഥ ശരിക്കും അറിയുന്ന മന്ത്രി ആണ് താനെന്നും പി കെ ബഷീർ പറഞ്ഞു.

നേരത്തെ ജോലി നിർത്തിവെപ്പിച്ചതടക്കം മുൻകൂട്ടി എടുത്ത നടപടികള്‍ നിർണായകം ആയെന്നും പലതവണ അവിടുത്തെ സാഹചര്യം യോഗം ചേർന്ന് വേണ്ട നിർദേശങ്ങള്‍ നല്‍കിയത് ആണെന്നും പി ഡബ്ല്യു ഡി സെക്രട്ടറി അദീല അബ്ദുള്ള പറഞ്ഞു. വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികള്‍ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതല്‍ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights