കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ്, പിക്കറ്റ് 43 തുടങ്ങി മലയാള സിനിമയിൽ പട്ടാള സിനിമകള്‍ക്ക് പുതിയ മുഖം നല്‍കിയ സംവിധായകനാണ് മേജര്‍ രവി. ഒരിടവേളയ്ക്ക് ശേഷം മേജർ രവി സംവിധാനം ചെയ്യാൻ ഒരുങ്ങിയ ചിത്രമായിരുന്നു ഓപറേഷന്‍ റാഹത്. തമിഴ് താരം ശരത് കുമാർ ആയിരുന്നു സിനിമയിൽ നായകൻ. ചിത്രത്തിന്റെ പൂജയും ഗ്ലിപ്സും പുറത്തു വിട്ടിരുന്നു. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ് നിർമിക്കാൻ ഒരുക്കിയിരുന്നത്.എന്നാൽ ഇനി ഈ സിനിമ നടക്കാൻ സാധ്യതയില്ലെന്ന് പറയുകയാണ് മേജർ രവി. താൻ അറിയാതെ സിനിമയുടെ ബജറ്റ് കൂടിയതാണ് കാരണം എന്ന മേജർ രവി പറഞ്ഞു. 30 കോടി ബജറ്റ് ഇട്ടിരുന്ന സിനിമ 230 കൊടിയിലേക്ക് ഉയർത്തിയെന്നും ഇത്രയും തുക ചെലവഴിക്കാൻ ആവില്ലെന്നും അത് നടക്കില്ലെന്നും താൻ പറഞ്ഞുവെന്നും മേജർ രവി കൂട്ടിച്ചേർത്തു. മകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം.
‘ഓപറേഷന്‍ റാഹത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ സുഹൃത്ത് തന്നെയാണ് അതിന്‍റെ പ്രൊഡ്യൂസര്‍. 20- 30 കോടിക്ക് തുടങ്ങിയ ചിത്രം നമ്മളറിയാതെ ബജറ്റ് കൂടി. ആ ആര്‍ട്ടിസ്റ്റ് വേണം, ഈ ആര്‍ട്ടിസ്റ്റ് വേണം എന്നൊക്കെ പറഞ്ഞിട്ട്. ഒടുവില്‍ 230 കോടിയൊക്കെയായി ബജറ്റ്. നടക്കില്ല മോനേ എന്ന് ഞാന്‍ പറഞ്ഞു. ഈ സംഖ്യ പേപ്പറില്‍ എഴുതാനും ഇന്‍റര്‍വ്യൂവില്‍ പറയാനുമൊക്കെ പറ്റും.അക്ഷയ് കുമാറിനെയടക്കം മീറ്റ് ചെയ്യിപ്പിച്ചു. അക്ഷയ് കുമാറിന് 80 കോടി കൊടുക്കണം. 230 കോടി എന്നൊക്കെ പറയുമ്പോള്‍ അത് നടക്കാന്‍ പോകുന്നില്ല. ഇത് വര്‍ക്കൗട്ട് ആവുമോ ഇല്ലയോ എന്നത് ആദ്യമേ നമ്മള്‍ ചിന്തിക്കണം. ഓപറേഷന്‍ സിന്ദൂര്‍ പോലും, നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ ഒരു 100 കോടിയുടെ പടം ഉണ്ടാവും. എന്‍റെ സ്വാധീനം വച്ച് പല സ്ഥലത്തുനിന്നായി കൊണ്ടുവരുന്ന കാര്യങ്ങളാണ് അവ. പട്ടാള സിനിമയില്‍ അതാണ് ഞാന്‍ ചെയ്യുന്നത്. ഓപറേഷന്‍ റാഹത്തിലുള്ള എന്‍റെ പ്രതീക്ഷ ഞാന്‍ വിട്ടിരിക്കുന്നു’, മേജര്‍ രവി പറയുന്നു.









