‘വിവേകം വേണം, പൊതിച്ചോര്‍ നിരോധിച്ചിട്ട് സര്‍ക്കാരിന് എന്തു നേട്ടമാണ്?’ ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം വിലക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍, നിലവിലുള്ള പരിഹാരങ്ങള്‍ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്!. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി നല്‍കി വരുന്ന പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമുളളതെന്ന് പിണറായി വിജയന്‍ ചോദിച്ചു.ഒരു വിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികില്‍സ തേടുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനമാണ് ഇത്. അതില്‍ സങ്കുചിതരാഷ്ട്രീയത്തിന്റെ വിഷം കലക്കാന്‍ മനുഷ്യത്വമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആരോഗ്യമേഖല കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും അവയ്ക്ക് പരിഹാരങ്ങള്‍ കാണാതെ മനുഷ്യര്‍ക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്!.

കഴിഞ്ഞ രണ്ടു മാസം കൊണ്ട് പകര്‍ച്ചവ്യാധികളില്‍ നിന്നു 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സാപിഴവുകള്‍! ഷിഗല്ല വ്യാപനം മാത്രം മുന്‍കാലത്തേക്കാള്‍ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടര്‍മാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.എന്നിട്ടും പൊതിച്ചോര്‍ വിതരണം പോലെ ജനോപകാരപ്രദമായ ഒരു പ്രവര്‍ത്തനം ആശുപത്രികളില്‍ നിരോധിക്കാനാണ് സര്‍ക്കാരിനു തിടുക്കം. ഇവര്‍ക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സര്‍ക്കാരിനെ നയിക്കണ്ടത്. വിശക്കുന്നവന് ആഹാരം നല്‍കുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സര്‍ക്കാരിന് ഉണ്ടാകേണ്ടതുണ്ട്. പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights