വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചില്‍ 11-ാം ദിവസം; രാമേശ്വരം ഭാഗത്ത് തിരച്ചിലിന് ഇതുവരെ നടപടി ആയില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ ഉടന്‍ ആരംഭിക്കും. പുല്ലുവിള സ്വദേശി ജോണിനെ കാണാതായിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഫിഷറീസ് വള്ളം ധീരയും തിരച്ചിലില്‍ ഭാഗമാകുന്നുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്ഷിപ്പ് അനഘ് കുളച്ചല്‍ മേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ എയര്‍ക്രാഫ്റ്റ് കന്യാകുമാരി വരെ ഏരിയല്‍ സെര്‍ച്ച് നടത്തും. തമിഴ്‌നാട് രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചെന്നൈ കോസ്റ്റ് ഗാര്‍ഡിനോട് ഇതിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി തേടി രണ്ടു ദിവസം കഴിഞ്ഞിട്ടും ഇതിന് മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി ജോണിന്റെ മകള്‍ ജിജി ജോണ്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കടല്‍ മക്കളെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ജിജി ആരോപിച്ചു. ‘മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് ആശ്വാസ വാക്കുകളല്ല. തങ്ങളെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒന്നും കേള്‍ക്കാതെ അദ്ദേഹം കോള്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അദ്ദേഹം കേട്ടിട്ടില്ല. മുഖ്യമന്ത്രി വിളിച്ചപ്പോള്‍ അതാണ് കേള്‍ക്കേണ്ടിയിരുന്നത്. അപകടം നടന്ന ശേഷം എട്ട് ദിവസം വേണ്ടി വന്നു മുഖ്യമന്ത്രിക്ക് ഞങ്ങളെ വിളിക്കാന്‍’, ജിജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ഒമ്പതാം ദിനമാണ് തിരച്ചില്‍ എവിടെ വേണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ ചോദിക്കുന്നത്. രാമേശ്വരം ഭാഗത്ത് തിരച്ചില്‍ വേണമെന്ന് ജില്ലാ കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടതാണ്. രാമേശ്വരത്ത് ഇതുവരെ തിരച്ചില്‍ നടന്നിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനെ ന്യായീകരിക്കാനുള്ള മെക്കാനിസം മാത്രമെന്നും ജിജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights