കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്… ‘രണ്ടാഴ്ച അടിയോടടി’! കേസ്

കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്.

വഴക്ക് തീർക്കാൻ ഇടപെടണമെന്ന് കുടുംബനാഥയാണ് ജനപ്രതിനിധിയോട് അഭ്യർഥിച്ചത്. എല്ലാം പറഞ്ഞ് നേരെയാക്കാനാണ് ജനപ്രതിനിധി വീട്ടിലെത്തിയതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കുടുംബനാഥനും ജനപ്രതിനിധിയും തമ്മിൽ തർക്കം മൂത്തു. അതിനിടെ ജനപ്രതിനിധി കുടുംബനാഥനെ തല്ലി.

ദിവസങ്ങൾക്കുള്ളിൽ കുടുംബനാഥൻ ജനപ്രതിനിധിയെ വീട്ടിൽക്കയറി തിരിച്ചുതല്ലി. ഇത് വലിയ നാണക്കേടായതോടെ ജനപ്രതിനിധിയും സംഘവും കുടുംബനാഥനെ കൂട്ടംകൂടി മർദിച്ചു. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും പ്രശ്നം തല്ലിത്തീർത്തോളാം എന്നായിരുന്നു കുടുംബനാഥന്റെ മറുപടി.

അതിനിടെ കുടുംബനാഥന്റെയും കൂട്ടരുടെയും മുൻപിൽ കൂട്ടംകൂടിയുള്ള അടിക്ക് നേതൃത്വം നൽകിയ ആൾ കഴിഞ്ഞ ദിവസം പെട്ടു. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഇയാളുടെ മുഖത്തിനും മൂക്കിനും ഗുരുതര പരിക്കേറ്റതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights