വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് പൊതുജനം; ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തില്‍ KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. വൈദ്യുതി ആവശ്യവും ഉയര്‍ന്നതോടെ രൂക്ഷമായിരിക്കുകയാണ് സാഹചര്യം. രണ്ടര ലക്ഷം മെഗാവാട്ടിലും കൂടുതലായിരുന്നു കഴിഞ്ഞ ദിവസം പീക്ക് അവര്‍ ഉപഭോഗം. സര്‍വകാല റെക്കോര്‍ഡാണിത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം 30 വരെ നിയന്ത്രണം തുടരാനാണ് സാധ്യത.

വൈദ്യുതി ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് തുടരുകയാണ്. മഴ മുന്നറിയിപ്പുള്ളതിനാല്‍ ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. എസി, ഇലക്ട്രിക് വാഹന ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. ‘ഗ്രിഡ് ഇന്ത്യ’യുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനം തമിഴ്‌നാടാണ്. രണ്ടാം സ്ഥാനത്ത് കേരളവും മൂന്നാം സ്ഥാനത്ത് രാജസ്ഥാനുമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂടിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights