തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന അപേക്ഷകള്‍ തള്ളി.
രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് നിരത്തിയാണ് സ്വമേധയാ എടുത്ത കേസിലെ സുപ്രീംകോടതിയുടെ വിധി. കേസില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നല്‍കി. അതിലൊന്നാണ് എബിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കും. അപകടകാരികളായ നായ്ക്കളെ കൊല്ലാം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുത്. തെരുവുനായ്ക്കളെ പിടികൂടിയ ഇടത്ത് തിരികെ തുറന്ന് വിടരുത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും റാബിസ് വാക്‌സിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കണം. നായയുടെ കടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആശുപത്രികളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാ ജില്ലയിലും ഒരു പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്ന എബിസി സെന്റര്‍ സ്ഥാപിക്കണം. ദേശീയ പാതകളിലും എക്‌സ്പ്രസ് വേയിലും മൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാന്‍ എന്‍എച്ച്എഐ നടപടിയെടുക്കണം – തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോടതി വിധിയിലൂടെ പുറപ്പെടുവിച്ചത്.സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുവോ എന്ന് ഹൈക്കോടതികള്‍ പരിശോധിക്കണമെന്നും നടപ്പാക്കിയ കാര്യങ്ങള്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ഓഗസ്റ്റില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. എബിസി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ വരുത്തിയ വീഴ്ചയാണ് ഇന്നത്തെ ഭയാനക സാഹചര്യം സൃഷ്ടിച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു.
തെരുവുനായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് കാരണം സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വമെന്നും കോടതി വിമര്‍ശിച്ചു. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിച്ചത് കടുത്ത അനാസ്ഥയെന്നും വിമര്‍ശനമുണ്ട്. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കില്‍ ഇന്നത്തെ ഈ ഭയാനക സാഹചര്യം ഒഴിവാക്കാമായിരുന്നു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന്മാര്‍ക്ക് ജീവിക്കാനും സുരക്ഷിതത്വം ഉറപ്പാക്കനും സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ് – കോടതി വ്യക്തമാക്കി.







