മുട്ടില്‍ മരം വില്‍പ്പനക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; വാദം ചോറ്റാനിക്കര കോടതിയിൽ തന്നെ

കൊച്ചി: മുട്ടില്‍ മരം വില്‍പ്പനക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി. കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ വയനാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഹൈക്കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. കേസിന്റെ വിചാരണ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരും.

വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെയുള്ള വഞ്ചനാ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിലെ ആവശ്യം നിരസിച്ച ഹൈക്കോടതി, ചോറ്റാനിക്കര കോടതിയില്‍ വിചാരണം തുടരാന്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ വിചാരണ പുനരാരംഭിക്കാനും ആറു മാസത്തിനകം പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദേശം.

വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പെട്ട മുട്ടിലിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടി, തേക്ക് തുടങ്ങിയ കള്ളത്തടികൾ വനംവകുപ്പിന്റെ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം അമ്പലമേട്ടിലെ മലബാർ ടിംബേഴ്സ് ഉടമയ്ക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. റോജി എം. അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights