കിടപ്പുമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ബലാത്സംഗം ചെയ്തു; ഒരുപാട് പെൺകുട്ടികളെ വഞ്ചിച്ചവൻ: നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് രംഗത്ത്

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍. സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചുവെന്നും എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

നിസ്സഹായതയും പേടിയും കാരണം തന്റെ കൈകള്‍ വിറയ്ക്കുകയാണെന്നും ബാലയെയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും എലിസബത്ത് വിശദീകരിക്കുന്നു.41 വയസിന് ശേഷം മാത്രമേ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ബാലയുടെ അമ്മയും തന്നോട് പറഞ്ഞുവെന്നും തനിക്ക് വന്ധ്യതയുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും എലിസബത്ത് വെളിപ്പെടുത്തി. തന്നെയും കുടുംബത്തെയും ശാരീരികമായി പീഡിപ്പിക്കുകയാണെന്നും അവര്‍ തുറന്ന് പറയുന്നു.

എലിസബത്തിന്റെ കുറിപ്പിങ്ങനെ: ‘പഴയ സംഭവങ്ങള്‍ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാന്‍ ടാബ്ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ എന്നെ മാനസികമായി പീഡിപ്പിച്ചു, ബലാല്‍സംഗം ചെയ്തു. അയാള്‍ ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. നിസ്സഹായതയും പേടിയും മൂലം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി വിളിച്ചു പറഞ്ഞു. ഞാന്‍ അയാള്‍ക്ക് മരുന്ന് മാറി കൊടുത്തുവെന്ന് പറയുന്നു’.

ഞങ്ങള്‍ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയില്‍ ഇപ്പോഴും ഉണ്ട്. അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. പോലീസിന്റെ മുമ്ബില്‍വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങള്‍ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടര്‍ന്നാല്‍ അയാള്‍ക്കെതിരെ ഞാനും കേസ് കൊടുക്കും’ എലിസബത്ത് കുറിച്ചു.

കസ്തൂരി എന്ന പേരില്‍ ബാലയുടെയും ഭാര്യ കോകിലയുടെയും അഭിമുഖത്തിന് താഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ചേര്‍ത്ത് അതിനു മറുപടിയായാണ് എലിസബത്ത് കുറിപ്പ് പങ്കു വച്ചത്. ആ കമന്റ് ഇങ്ങനെ; ‘ഞാന്‍ കഥകള്‍ മെനയുകയല്ല, മെഡിക്കല്‍ രംഗത്ത് അറിവുള്ളവരോട് ചോദിക്കൂ. എലിസബത്ത് തന്റെ രോഗിയെ ലൈംഗികമായി വശീകരിക്കുകയായിരുന്നു. അവള്‍ ചെയ്തത് തീര്‍ത്തും തെറ്റാണ്, ബാല പരാതിപ്പെട്ടാല്‍ അവളുടെ മെഡിക്കല്‍ ലൈസന്‍സ് വരെ റദ്ദാക്കാം. രോഗികള്‍ ദുര്‍ബലരായ ആളുകളാണ്, അവരെ സാമ്ബത്തികമായോ ലൈംഗികമായോ മുതലെടുക്കുന്നത് ശരിയല്ല. ഒരു രോഗി ആഗ്രഹിച്ചാല്‍ പോലും ഡോക്ടര്‍ രോഗിയെ ഒരു ബന്ധത്തിലേക്ക് വശീകരിക്കുന്നത് മെഡിക്കല്‍ എത്തിക്‌സില്‍ ലൈംഗിക ദുരുപയോഗമാണ്. രോഗി ആവശ്യപ്പെട്ടാല്‍ പോലും ഡോക്ടര്‍ അതിനു വഴങ്ങരുത്. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ പ്രായവ്യത്യാസം ഉണ്ടെന്നതിന്റെ പേരില്‍ ഒരു വിവാഹത്തില്‍ വിവേചനം കാണിക്കാന്‍ പാടില്ല. വ്യത്യസ്ത ജാതിയിലോ മതത്തിലോ ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതിനെതിരെ വിവേചനം കാണിക്കുന്നതുപോലെ തന്നെയാണിത്. പ്രായമോ ജാതിയോ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഒരാളോട് വിവേചനം കാണിക്കാന്‍ അവകാശമില്ല. നിങ്ങളൊക്കെ ഒരുപാട് പഠിക്കേണ്ടതുണ്ട്.’

കഴിഞ്ഞ ദിവസമാണ് മുന്‍ ഭാര്യ അമൃത സുരേഷ് നല്‍കിയ പരാതിയില്‍ ബാലയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ എലിസബത്ത് ഉദയനും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights