ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) ആശുപത്രിയിലെ ഡോക്ടർമാർ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും മറന്നുവെച്ചതായി ആരോപണം.ശസ്ത്രക്രിയക്കുശേഷം യുവതിക്ക് വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ അശ്രദ്ധ പുറത്തുവന്നത്.
ഈ മാസം അഞ്ചിനാണ് ഗർഭിണിയായ ഭാഗ്യശ്രീക്ക് ശസ്ത്രക്രിയ നടത്തിയത്. ആഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. സ്കാനിങ്ങിന് വിധേയയായപ്പോഴാണ് ഡോക്ടർമാരുടെ അശ്രദ്ധ വെളിച്ചത്തുവന്നത്.പിന്നീട് അഫ്സല്‍പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവർക്ക് മറ്റൊരു ശസ്ത്രക്രിയ നടത്തി വയറ്റില്‍നിന്ന് സർജിക്കല്‍ മോപ്പും പഞ്ഞിയും നീക്കം ചെയ്തു.
എന്നാല്‍, ജിംസ് ആശുപത്രിയിലെ ഡോക്ടർമാർ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താൻ രോഗിയുടെ വയറ്റില്‍ ഒരു പാഡ് ഘടിപ്പിച്ചതായി ജില്ല സർജൻ ഡോ. അസ്ന ബേഗ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.
രണ്ടുദിവസത്തിന് ശേഷം അത് നീക്കം ചെയ്യാൻ രോഗി തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ, അവർ എത്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു. രോഗി നിലവില്‍ സുഖമായിരിക്കുന്നുവെന്നും സങ്കീർണതകളൊന്നും നേരിടുന്നില്ലെന്നും ഡോ. ബേഗ് കൂട്ടിച്ചേർത്തു.