ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
റിസോർട്ടിൽനിന്നു കാറിൽ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്കു പോയ ഇവരുടെ കാർ മാത്രം കണ്ടെത്തുകയായിരുന്നു. ബാഗുകളും മറ്റും റിസോർട്ടിൽ തന്നെയുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണു നിഷാന്ത് ഇവിടെ മുറിയെടുത്തതെന്നു തെളിവെടുപ്പു നടത്തിയ ചാമരാജനഗർ എസ്പി ബി.ടി.കവിത പറഞ്ഞു.
ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ജീവനക്കാരനെന്നാണു തിരിച്ചറിയൽ കാർഡിലുള്ളത്. എന്നാൽ ജോലിയൊന്നും ഇല്ലായിരുന്ന നിഷാന്തിനു വൻ കടബാധ്യതയുണ്ട്. പണമിടപാടുകാർ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളും പരിശോധിക്കുന്നു. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.