വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍-

മുംബൈ: ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയില്‍ നിന്ന് ബരാമതിയിലേക്ക് വിമാനത്തില്‍ പോകുമ്പോഴാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപിയുടെ മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍ അപകടത്തില്‍പ്പെട്ടത്. ബരാമതിയില്‍ നാലു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്.രാവിലെ 8.10നാണ് വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനാപകടം ഉണ്ടായത് 9.12നാണ്. ആറ് മുതല്‍ എട്ട് പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന ലിയര്‍ജെറ്റ് 45 വിമാനം ചാര്‍ട്ട് ചെയ്താണ് ബരാമതിയിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ അജിത് പവാറിന് പുറമേ രണ്ട് പൈലറ്റുമാരും രണ്ടു സുരക്ഷാ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചുറ്റും ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിമാനത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അപകടകാരണമെന്നാണ് സൂചന. ഇതിന് പിന്നാലെ പൈലറ്റ് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായും പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലാക്ക് ബോക്സ് വീണ്ടെടുത്താല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights