രാത്രിയാത്ര നിരോധനവും ബദല്‍ പാതയും: സുപ്രീം കോടതി സമിതി ഇന്ന് നാഗര്‍ഹോളയില്‍ പരിശോധന നടത്തും

ബംഗളൂരു: സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗം സുനില്‍ ലിമായെ ഇന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കും. മൈസൂരു സുല്‍ത്താന്‍ ബത്തേരി പാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മൈസൂരു മാനന്തവാടി സുല്‍ത്താന്‍ ബത്തേരി ബദല്‍ പാത സമിതി നേരിട്ട് വിലയിരുത്തും. നിലവിലെ പാതയുടെ വീതി കൂട്ടുന്നതിനുള്ള അനുമതിയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും.കൂടാതെ രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വന്യജീവി സംരക്ഷണവും സമിതി പരിശോധിക്കും. കൂടാതെ നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് ഡയറക്ടറുമായി സമിതി അംഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. പരിശോധനയ്ക്ക് ശേഷം സമിതി ബംഗളൂരുവിലേക്ക് മടങ്ങുകയും തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. കര്‍ണാടക ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ജില്ലാ മജിസ്‌ട്രേട്ട്, ജില്ല ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടാവണമെന്ന് നിര്‍ദ്ദേശമുണ്ട്. പൂനെയില്‍ നിന്നും മെയ് 28 നാണ് സുനില്‍ ലിമായെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട യാത്ര ആരംഭിച്ചത്. ഇന്നലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടറുമായി മൈസൂര്‍ ബത്തേരി ദേശീയപാത രാത്രി യാത്ര നിരോധനമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. രാത്രിയാത്ര നിരോധനം, ബദല്‍ പാത എന്നിവകളുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നാല്‍ വയനാടിനെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാകുമെന്നുള്ളതിനാല്‍ ഇന്നത്തെ ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് ജില്ലയിലെ വ്യാപാരികളും, വിദ്യാര്‍ത്ഥികളും, കര്‍ഷകരുമടക്കമുള്ളവര്‍ നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights