അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിച്ചു; നടപടി 10 വര്‍ഷത്തിന് ശേഷം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദമായ ‘അമ്പലപ്പുഴ പാല്‍പ്പായസ’ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ലിറ്ററിന് 160 രൂപയായിരുന്ന പായസത്തിന്റെ വില 240 രൂപയായാണ് വര്‍ധിപ്പിച്ചത്.ചൊവ്വാഴ്ച മുതല്‍ വില വര്‍ധന നിലവില്‍ വന്നു. 10 വര്‍ഷത്തിന് ശേഷമാണ് അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പാല്‍പ്പായസ ഉല്‍പാദനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

നിലവില്‍ 225 ലിറ്റര്‍ പാല്‍പ്പായസമാണ് പ്രതിദിനം തയ്യാറാക്കിയിരുന്നത്. ഇനിമുതല്‍, പ്രതിദിനം 300 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കും. വ്യാജ പാല്‍പ്പായസ പായ്ക്കറ്റുകള്‍ തടയാന്‍ സുരക്ഷാ സംവിധാനം ഒരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പായസത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണെന്ന് ക്ഷേത്രം കൊയ്മ സ്ഥാനി വി ജെ ശ്രീകുമാര്‍ പറഞ്ഞു.പാല്‍പായസത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ പവിത്രത നിലനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉത്പാദനം നിയന്ത്രിച്ചിരിക്കുകയായിരുന്നു.’ ശ്രീകുമാര്‍ പറഞ്ഞു. പാല്‍പ്പായസ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ശ്രീകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights