ദുബൈ:അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ ദുബൈ പൊലീസും കുവൈത്ത് പൊലീസും ഒരുമിച്ച് നടത്തിയ ശ്രമത്തെ തുടർന്നാണ് വൻ ലഹരി മരുന്ന് വേട്ട നടത്തിയത്. ഈ നീക്കത്തെ തുടർന്ന് 14 ദശലക്ഷത്തിലധികം കാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു.
ചോള ധാന്യങ്ങളുടെ ചാക്കുകളിൽ അഞ്ച് കണ്ടെയ്‌നറുകളിലായി ഒളിപ്പിച്ച് കൊണ്ടുവന്ന ദശലക്ഷക്കണക്കിന് കാപ്റ്റഗോൺ ഗുളികകളാണ് പിടികൂടിയയത്. ഇത് കടത്തുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ സംഘം അത്യാധുനിക തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് പറഞ്ഞു.സംയുക്ത ഓപ്പറേഷന്റെ ഫലമായി 14,062,500 കാപ്റ്റഗോൺ ലഹരി ഗുളികകളാണ് പിടിച്ചെടുത്ത്. ഇത് ഏകേദേശം രണ്ട് ടൺ 250 കിലോഗ്രാം തൂക്കം വരും.
കുവൈത്തും യു എഇയുമായി കൈമാറിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അന്വേഷണ സംഘങ്ങൾ വിപുലമായ നിരീക്ഷണ പ്രവർത്തനം നടത്തിയിരുന്നു. ഇതിനിടയിലാണ് ഒരു അറബ് രാജ്യത്തിന്റെ തുറമുഖം വഴി എത്തിയ ഷിപ്പ്‌മെന്റുമായി ബന്ധമുള്ളതായി മൂന്ന് അറബ് പൗരന്മാരെ തിരിച്ചറിഞ്ഞു.
സംഭരണത്തിനായി ചാക്കുകൾ ഇറക്കുന്നതിനിടെ മൂന്ന് പ്രതികളെ പിടികൂടി. മുഴുവൻ ലഹരിമരുന്നും സ്ഥലത്തുവച്ചു തന്നെ പിടിച്ചെടുത്തുതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.എതാനും മാസങ്ങൾക്ക് മുമ്പ് കുവൈത്തിൽ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 40 ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തിരുന്നു. അന്ന് ഒരു യൂറോപ്യൻ രാജ്യത്തെയും അറബ് രാജ്യത്തെയും കടന്ന് കുവൈത്തിലെത്തിയതായിരുന്നു ഈ ലഹരിക്കടത്ത്. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന പൈപ്പിലായിരുന്നു അന്ന് ലഹരിഗുളികകൾ കടത്താൻ ശ്രമിച്ചത്.









