‘ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം, താപനില 55 ഡിഗ്രി വരെ ഉയരും’; സത്യാവസ്ഥ എന്ത്?

തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നുമാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്‌സ്ആപ്പ് പ്രചാരണമാണ് നടക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights