ഡിവൈഎഫ്‌ഐ നല്‍കിയ രണ്ട് കോടിയുടെ പലിശ എവിടെ, 778 കോടി കൊണ്ട് സര്‍ക്കാര്‍ എന്തു ചെയ്തു’; ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ 778 കോടി രൂപ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ടൗണ്‍ഷിപ്പിലെ വീടുകള്‍ കൈമാറ്റം ചെയ്തുകൊണ്ട് നടത്തിയ ചടങ്ങ് വെറും പി ആര്‍ വര്‍ക്ക് ആയിരുന്നു. വയനാട്ടില്‍ സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ ഒന്നില്‍ പോലും ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്നില്ലെന്നും പാലക്കാട് എംഎല്‍എ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. വയനാട് ദുരന്തബാധിതരുമായി ബന്ധപ്പെട്ട് ഫണ്ട് സമാഹരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ ആ ചോദ്യങ്ങള്‍ ഏകപക്ഷീയമാവരുതെന്നും രാഹുല്‍ വിഡിയോയില്‍ പറയുന്നു.ടൗണ്‍ ഷിപ്പിലെ ഒരു വീട്ടിലും ആളുകള്‍ക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന വീടുകളില്‍ ഒന്നില്‍ പോലും ആള്‍ താമസം ഇല്ല. ടൗണ്‍ഷിപ്പിന് നീക്കി വെച്ചത് 299 കോടി രൂപയാണ്. അത് ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കലിന് നല്‍കി. ടൗണ്‍ ഷിപ്പ് നിര്‍മ്മാണത്തിന് ഇത്രയധികം തുക ആവശ്യമില്ല. ബാക്കി തുക സിപിഎമ്മുകാര്‍ വയറുനിറയ്ക്കാന്‍ ഉപയോഗിക്കുന്നതാണോ എന്ന് ചോദ്യമാണ് രാഹുല്‍ ഉന്നയിക്കുന്നത്. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് കണക്കുകളില്‍ ഓഡിറ്റ് വേണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറിയതില്‍ തട്ടിപ്പ് നടന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിക്കുന്നു. ചെക്ക് കൈമാറിയശേഷം പത്തു മാസം കഴിഞ്ഞാണ് തുക നല്‍കിയത്. 20 കോടി അക്കൗണ്ടില്‍ മാസങ്ങളോളം സൂക്ഷിച്ചതിന്റെ പലിശ എവിടെ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ഉന്നയിക്കുന്നു.കര്‍ണാടക സര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷ എം എല്‍ എമാരുമെല്ലാം ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയിട്ടുണ്ട്. അതിനെ ഓഡിറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിപക്ഷത്തിന് ഭവന നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടായെന്നും അത് സാങ്കേതിക കാരണങ്ങളാലാണെന്നും രാഹുല്‍ പറഞ്ഞു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും സമാഹരിച്ച തുകയെ കുറിച്ചും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പങ്കുവയ്ക്കുന്നുണ്ട്. കെ പി സി സി ആപ്പിലൂടെ നാലരക്കോടി രൂപയും യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപയും സമാഹരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേരിട്ട് സമാഹരിച്ച് കെപിസിസിക്ക് കൈമാറിയ 1 കോടി അഞ്ച് ലക്ഷം രൂപയ്ക്കാണ് മേപ്പാടിയില്‍ ഭൂമി വാങ്ങിയത്. വീട് നിര്‍മാണത്തിന്റെ പ്രാരംഭ ജോലികള്‍ നടക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണക്ക് ഉള്‍പ്പെടെ കൃത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights