32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്‌സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 4000 കോടിയുടെ നിക്ഷേങ്ങള്‍ സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഭാവനം ചെയ്ത പദ്ധതികളില്‍ 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി10നകം നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ റോബോട്ടിക്‌സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും’കൈറ്റ്’വഴി ഫെബ്രുവരിയില്‍2500അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. കുട്ടികളില്‍ ബ്ലോക്ക് കോഡിങ്, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയില്‍ നൈപുണ്യം വളര്‍ത്താന്‍ സഹായിക്കും. സ്‌കൂളുകളില്‍ ആരംഭിച്ച 210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വഴി 420 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
കാസര്‍ഗോഡ് കമ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണല്‍ സര്‍വീസ് സ്‌കീം വീട് നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും പുതിയ പോര്‍ട്ടല്‍ വഴി ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights