മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി

കുഴല്‍മന്ദം : മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകള്‍ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍, സ്‌കൂള്‍ വാഹനത്തില്‍ മക്കളെ കയറ്റിവിട്ട ശേഷം അടുക്കളയിലെത്തി ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ (40) പിറകിലൂടെ പോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു.

അമിത തടുത്തതിനെത്തുടര്‍ന്ന് ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്കാണു വെട്ടുകൊണ്ടത്. നിലവിളി കേട്ട്, പുറത്തുണ്ടായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനിടെ രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള പഴയ വീട്ടില്‍ കയറി വാതിലടച്ച് എലിവിഷം കഴിക്കുകയായിരുന്നു. നാട്ടുകാര്‍ രാധാകൃഷ്ണനെ കാണാതെ തിരയുന്നതിനിടയില്‍ പഴയ വീട്ടിനകത്തു നിന്നു ഞരക്കം കേട്ടു.

വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴേക്കു രാധാകൃഷ്ണന്‍ അവശനിലയിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരേ വളപ്പില്‍ രണ്ടു വീടുകളുണ്ട്. തറവാട്ടു വീട്ടിലായിരുന്നു രാധാകൃഷ്ണന്‍ താമസം. രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും മകന്‍ അശോകും ഭാര്യ അമിതയും മക്കളും പുതിയ വീട്ടിലാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമാണു രാധാകൃഷ്ണന്‍ പുതിയ വീട്ടിലേക്കു പോകാറുള്ളത്. കോയമ്പത്തൂരില്‍ ഐടി ഉദ്യോഗസ്ഥനായ അശോക് സംഭവസമയത്ത് ജോലി സ്ഥലത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights