കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനെത്തിച്ചു. കസ്റ്റഡിയില്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഒളിവില്‍ കഴിഞ്ഞിരുന്ന കടവന്ത്രയിലെ ആര്‍കെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തി എന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തി പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ശിഷ്ടകാലം പെന്‍ഷന്‍ വാങ്ങി ജീവിക്കാമെന്ന് കരുതണ്ട എന്നടക്കമുള്ള പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് ഇട്ടിരുന്നത്.എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പ്രതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടിടങ്ങളില്‍ നിന്നും അപേക്ഷ തള്ളിപ്പോവുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രതി ഒളിവില്‍ പോയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഈ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നേരത്തെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേ ഫോണ്‍ തന്നെയാണോ എസ്എച്ചഒയെ ഭീഷണിപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചത് എന്ന് ഉറപ്പ് വരുത്താനുണ്ട്.
നാളെ വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.
ഊന്നുകള്‍ സിഎ ഭീഷണിപ്പെടുത്തിയ കേസ് , മുഖ്യമന്ത്രിയെ അധിക്ഷപിച്ച കേസ് എന്നിങ്ങനെ രണ്ട് കേസുകള്‍ അർജുൻ ആയങ്കിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. എസ്എച്ച്ഒ യെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രിതിക്ക് ജാമ്യം ലഭിച്ചാലും മുന്‍പുള്ള രണ്ട് കേസുകളിലും പ്രതി ജയിലില്‍ കഴിയേണ്ടതായുണ്ട്. രണ്ട് ദിവസത്തേക്കാണ് പ്രതിയെ കോതമംഗലം മജിസ്ട്രറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.








