തിരുവനന്തപുരം: റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ കവർന്നു. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏഴ് ക്യാമറകളാണ് കള്ളന്മാർ അഴിച്ചുകൊണ്ടുപോയത്. ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് പഞ്ചായത്ത് ക്യാമറകൾ സ്ഥാപിച്ചത്.
ഈ മേഖലയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഹോട്ടൽ, അറവുശാല മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇതുമൂലം തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായതോടെയാണ് നിരീക്ഷണം ഏർപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചത്. ക്യാമറകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. പ്രദേശത്തെ മാലിന്യലോബിയാണോ ഈ മോഷണത്തിന് പിന്നിലെന്ന് പഞ്ചായത്ത് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവരിൽ നിന്നായി ഒരു ലക്ഷം രൂപയോളം പഞ്ചായത്ത് പിഴ ഈടാക്കിയിരുന്നു. കൃത്യമായ നിരീക്ഷണം വന്നാൽ തങ്ങളുടെ വഴി അടയുമെന്ന് കണ്ട മാഫിയ സംഘമാവാം ക്യാമറകൾ കവർന്നതെന്നാണ് പ്രാഥമിക നിഗമനം. മംഗലപുരം പഞ്ചായത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കള്ളനെ പിടിക്കാൻ വെച്ച ക്യാമറ കള്ളൻ തൂക്കി; കൊണ്ടുപോയത് 10 ലക്ഷം വിലവരുന്ന 7 ക്യാമറകൾ








